കസബ വിവാദത്തിൽ നിർത്താതെ തുടർന്നും മമ്മൂട്ടിയെ തുടർച്ചയായി കടന്നാക്രമിച്ചുകൊണ്ടുള്ള ഡബ്ലിയു സി സിയുടെ നിലപാട് സംഘടനയെ പൊട്ടിത്തെറിയിലെക്ക് എത്തിച്ചതായി സൂചന. മമ്മൂട്ടിയെ നടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട നടൻ ദിലീപുമായി ഉപമിക്കും വിധത്തിൽ വനിതാ കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിൽ ഇംഗ്ലീഷിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ സിനിമാ മേഖലയിൽ നിന്നു മാത്രമല്ല പൊതു സമൂഹത്തിൽ നിന്നും വലിയ വിമർശനം അവർക്ക് ഏറ്റു വാങ്ങേണ്ടിവന്നു.
മലയാള സിനിമയിലെ പ്രമുഖരായ നടിമാരോ പുതുമുഖങ്ങളോ ഈ ചെറുസംഘത്തോടൊപ്പം നിൽക്കാത്തതിന്റെ കാരണം ഇപ്പോൾ വ്യക്തമാകുന്നു. ഇവരുടെ അജണ്ടകൾക്കനുസരിച്ച് നടത്തുന്ന പ്രതികരണങ്ങൾ തങ്ങളുടെ ഭാവികൂടെ ഇല്ലാതാക്കുമെന്നും അനാവശ്യമായി ശത്രുക്കളെ സൃഷ്ടിക്കുമെന്നുമാണ് ഭൂരിഭാഗം നടിമാരും വിശ്വസിക്കുന്നത്.
മമ്മൂട്ടി പ്രായത്തിനനുസരിച്ചുള്ള വേഷങ്ങൾ അല്ല ചെയ്യുന്നതെന്ന്തുൾപ്പെടെ നിരവധി പരാമർശങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു. ഇതിൽ നടി മഞ്ജുവാര്യർ കടുത്ത അസംതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മലയാള സിനിമയിലെ ഒരു നായിക നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക വൈകൃതങ്ങൾക്ക് വിധേയമാക്കുകയും അത് ചിത്രീകരിക്കുകയും ചെയ്ത സംഭവത്തെ തുടർന്നായിരുന്നു ഈ വനിതാകൂട്ടായ്മ ഉയർന്നു വന്നത്.
സംഘടന രൂപീകരിക്കപ്പെട്ടപ്പോൾ മഞ്ജുവാര്യർ മുന്നിട്ടു നിന്ന് മുഖ്യമന്ത്രിയെ കാണുകയും മറ്റും ഉണ്ടായിരുന്നു. എന്നാൽ മഞ്ജുവിന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായ സംഘടനക്ക് ചില ഹിഡൻ അജണ്ടകൾ ഉണ്ടെന്ന സംശയം ശക്തമായി ഉയർന്നു വരുന്നുണ്ട്. അവരെ മാധ്യമ രംഗത്തു നിന്നും പിന്തുണക്കുന്ന ചില വനിതാ മാധ്യമപ്രവർത്തകരുടെ നിലപാടുകളും ഇതിനോടൊപ്പം പലപ്പോഴും ചേർത്തുവായിക്കപ്പെടുന്നു. എന്തായാലും മഞ്ജു സംഘടനക്കൊപ്പമല്ല ഇപ്പോൾ എന്നാണ് കസബ വിവാദത്തിലും മറ്റും അവർ പാലിക്കുന്ന മൗനം നൽകുന്ന സൂചന. സിനിമയിൽ തനിക്ക് സ്ത്രീവിരുദ്ധ അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും എന്നാൽ ചിലർക്ക് അത്തരം അനുഭവം ഉണ്ടായതായി കേട്ടിട്ടുണ്ടെന്നുമായിരുന്നു അവർ ഒരു ഘട്ടത്തിൽ പ്രതികരിച്ചത്.
കസബ വിവാദം ആളിക്കത്തിയതു മുതല്‍ വിഷയത്തില്‍ സംയുക്ത പ്രസ്താവന നടത്താന്‍ വനിതാ താരങ്ങള്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ തനിക്ക് പാര്‍വതിയുടെയും കൂട്ടരുടെയും അഭിപ്രായത്തോട് യോജിപ്പില്ലെന്ന് മഞ്ജു അംഗങ്ങളെ അറിയിക്കുകയായിരുന്നു. ഇതോടെ കൂട്ടായ ഒരു പത്രക്കുറിപ്പ് ഇറക്കുകയെന്ന തീരുമാനം ലംഘിക്കപ്പെട്ടു. കഴിഞ്ഞദിവസം ഒരു പൊതുപരിപാടിക്കിടെ മഞ്ജുവാര്യരോട് ഒരു പെണ്‍കുട്ടി പാര്‍വതി വിഷയത്തില്‍ പ്രതികരണം ചോദിച്ചിരുന്നു. എന്നാല്‍ മറുപടി പറയാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് മഞ്ജു പിന്‍മാറുകയായിരുന്നു. സൂപ്പര്‍ താരങ്ങളെ പിണക്കാന്‍ ലേഡി സൂപ്പര്‍ സ്റ്റാറിന് താല്പര്യമില്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അനാവശ്യ വിവാദങ്ങളിലൂടെ വുമണ്‍സ് ഇന്‍ കളക്ടീവിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടെന്നാണ് സംഘടനയിലെ നിശബ്ദരായ ചിലര്‍ രഹസ്യമായി പറയുന്നത്. റിമ കല്ലിംഗലും പാര്‍വതിയും മറ്റും കൂട്ടായ്മയെ ഹൈജാക്ക് ചെയ്‌തെന്ന അഭിപ്രായവും വിമതര്‍ക്കിടയില്‍ ശക്തമാണ്.
കസബ വിവാദത്തിൽ നടി പാർവ്വതിയെ സൈബർ ലോകത്ത് വലിയ തോതിൽ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ഉണ്ടായി. അവരുടെ പരാതിയിൽ ചിലർക്കെതിരെ പോലീസ് കേസെടുക്കുകയും രണ്ടു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട യുവാവിനു കസബയുടെ നിർമ്മാതാവ് ജോലി വാഗ്ദാനം ചെയ്തത് മറ്റൊരു വിവാദത്തിനും വഴി തെളിച്ചു.
പാർവ്വതി പൃഥ്വി രാജ് ചിത്രത്തിന്റെ യുറ്റൂബ് വീഡിയോയിൽ ഡിസ്ലൈക്കുകളും കമന്റുകളുമായിട്ടാണ് ഇപ്പോൾ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. പാർവ്വതിയോടുള്ള വിരോധം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച അഭിനേത്രിയാണെങ്കിലും ഡബ്ലിയു സി സിയുടെ ചില നിലപാടുകൾ മൂലം ഇനി മലയാള സിനിമയിൽ അവർക്ക് മികച്ച കഥാപാത്രങ്ങളെ ലഭിക്കുക ബുദ്ധിമുട്ടായിരിക്കും. നിലവിലെ സാഹചര്യത്തിൽ റിസ്റ്റ്കെടുക്കുവാൻ നിർമ്മാതാക്കൾ തയ്യാറാകില്ല. അതേ സമയം റീമ കല്ലിംഗലിനോ മറ്റുള്ളവർക്കോ പാർവ്വതിയുടെ പോലെ വിമർശനം ഏറ്റുവാങ്ങേണ്ടിയും വരുന്നില്ല. മഞ്ജുവാര്യർ വിവാദങ്ങൾ സൃഷ്ടിക്കാതെ അനുനയത്തിൽ കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ ഇപ്പോൾ സിനിമയിൽ സജീവമായ ഏക ഡബ്ലിയു സി സി അംഗമായ യുവനടിയായ പാർവ്വതിക്കാകും നഷ്ടം.