നാം അറിയാതെ നമ്മുടെ സ്വകാര്യതയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് നാടു മുഴുവൻ സിസിടിവി ക്യാമറകൾ. എന്നാൽ പല വീടുകളും ഇന്ന് സിസിടിവി നിരീക്ഷണത്തിലാണ്. പല കാരണങ്ങൾ കൊണ്ടാകാം അത്, ചിലപ്പോൾ കള്ളന്മാരെ ഭയന്നിട്ടാകാം, അല്ലെങ്കിൽ ആക്രമണങ്ങളെ ഭയന്നിട്ടാകാം, എന്നിരുന്നാലും ആരും ആരുടെയും സ്വകാര്യതയിലേക്ക് കടന്നു ചെല്ലാൻ ആഗ്രഹിക്കില്ല.
എന്നാൽ തങ്ങളുടെ കിടപ്പുമുറിയില്‍ ഭര്‍ത്താവ് സിസിടിവി ക്യാമറ സ്ഥാപിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി. വനിതാ കമ്മീഷനു മുന്നിലാണ് തൃപുരയില്‍ യുവതി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ വിചിത്ര മറുപടിയാണ് വനിതാ കമ്മീഷന് കേള്‍ക്കേണ്ടി വന്നത്. കിടപ്പുമുറിയില്‍ ക്യാമറ സ്ഥാപിച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് ഭര്‍ത്താവിന്റെ വാദം.

വെസ്റ്റ് തൃപുര ജില്ലയിലുള്ള സാധുടില്ല ഗ്രാമത്തില്‍ നിന്നുള്ള രത്‌ന പൊദ്ദറാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കിടപ്പുമുറിയില്‍ ക്യാമറ വെച്ചിട്ടുണ്ടെങങ്കിലും തങ്ങള്‍ രണ്ട് കട്ടിലിലാണ് കിടക്കുന്നതെന്നും താന്‍ കിടക്കുന്ന ഭാഗത്തേക്ക് മാത്രമാണ് ക്യാമറയുടെ ഫോക്കസെന്നും ഇയാള്‍ കമ്മീഷന് മുന്നില്‍ വ്യക്തമാക്കി. ചന്ദന്‍ കാന്തി ദര്‍ എന്നയാള്‍ക്കെതിരെയാണ് യുവതിയുടെ പരാതി. ഇരുവരുടെയും വിവാഹം മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് നടന്നത്.
വിവാഹത്തിനു ശേഷം സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം ഉണ്ടായതയാണ് യുവതിയുടെ പരാതി. രണ്ടു ലക്ഷത്തോളം രൂപ ഭര്‍ത്തൃവീട്ടുകാര്‍ക്ക് നല്‍കിയെങ്കിലും മാനസിക പീഡനം തുടരുകയും, ഇതിനിടെ ഭര്‍ത്താവിന് അവിഹിത ബന്ധം ഉണ്ടെന്ന് മനസിലാക്കുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ വഷളയതെന്നും ഭാര്യ പരാതിയില്‍ പറയുന്നു.

വീട്ടീല്‍ മുഴുവന്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും, ഇതിന്റെ മോണിറ്റര്‍ ഭര്‍ത്താവിന്റെ അമ്മയുടെ മുറിയിലാണെന്നും യുവതി വ്യക്തമാക്കി. സംഭവത്തില്‍ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വനിതാ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.