കൊലപാതക കുറ്റങ്ങളില്‍ ഉള്‍പ്പെടെ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ നേപ്പാളിലെ പരമോന്നത കോടതിയുടെ ഉത്തരവ്. ഇയാളുടെ പ്രായവും ആരോഗ്യനിലയും ഉള്‍പ്പെടെ കണക്കിലെടുത്താണ് ഈ ഉത്തരവ്. 2 അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ് 2003ല്‍ കോടതി ഫ്രഞ്ച് പൗരനായ ചാള്‍സ് ശോഭരാജിനെ ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചത്.
ഇതില്‍ കൂടുതല്‍ കാലം ശോഭരാജിനെ തടവില്‍ പാര്‍പ്പിക്കുന്നത് തടവുകാരുടെ മനുഷ്യാവകാശത്തിന് ലംഘനമാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ചാള്‍സ് ശോഭരാജിന്റെ പേരില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഇനി കേസുകളൊന്നുമില്ലെങ്കില്‍ ഇയാളെ ഉടന്‍ വിട്ടയ്ക്കാമെന്നും കോടതി ആവശ്യപ്പെട്ടു. കൂടാതെ ചാള്‍സിനെ നാടുകടത്തണമെന്നും കോടതി വ്യക്തമാക്കി.
ഫ്രാന്‍സിലെ ചെറിയ കുറ്റകൃത്യങ്ങള്‍ക്കും ജയില്‍ വാസത്തിനും ശേഷം 1970കളിലാണ് ചാള്‍സ് ലോകം ചുറ്റാന്‍ ആരംഭിച്ചത്. ഇക്കാലത്ത് തായ് തലസ്ഥാനമായ ബാങ്കോക്കില്‍ ഇയാള്‍ താമസം തുടങ്ങി. ഇരകളുമായി ദീര്‍ഘനേരം സംസാരിച്ച് സൗഹൃദം സ്ഥാപിച്ച് കൊലപാതകം ഉള്‍പ്പെടെ നടത്തുകയായിരുന്നു ചാള്‍സിന്റെ പതിവ്.
ഇയാളുടെ പ്രധാന ഇരകൾ സ്ത്രീകളായിരുന്നു. സ്ത്രീകളെ വശീകരിക്കാനുള്ള മിടുക്ക് ഇയാൾക്ക് എന്നുമുണ്ടായിരുന്നു. കൊടും കുറ്റവാളിയാണെന്ന് തിരിച്ചറിഞ്ഞശേഷവും ജയിലിൽക്കിടന്ന ചാൾസ് രണ്ടു വട്ടം പ്രേമവിവാഹത്തിലൂടെ പുതിയ കാമുകിമാരെ ചേർത്തുപിടിച്ചു. ‘ബിക്കിനി കില്ലർ’ എന്ന് ചാൾസിന് പേരു വീണത് പ്രണയം നടിച്ചു നടത്തിയ കൊലപാതകങ്ങളിലൂടെയാണ്. 1960 കളുടെ ഒടുവിൽ ഹിപ്പിസംസ്കാരത്തിന്റെ ചുവടുപിടിച്ചെത്തിയ വിദേശ ടൂറിസ്റ്റുകളെ വലയിലാക്കിയാണ് ചാൾസ് കൊലപാതക പരമ്പര തുടങ്ങുന്നത്. ഇന്ത്യയിലെത്തുന്നതിനു മുൻപ് തായ്‍ലൻഡിലെ ടൂറിസ്റ്റ് കേന്ദ്രമായ പട്ടായയായിരുന്നു ആദ്യ താവളം.
1970 കളുടെ തുടക്കത്തിൽ പട്ടായ തീരത്തു വിദേശികൾ തുടർച്ചയായി കൊല്ലപ്പെടുന്നു. അവരുടെ ഹോട്ടൽ മുറി പരിശോധിച്ച പൊലീസ് ഒരു സമാനത കണ്ടെത്തി. എല്ലാവരുടെയും പക്കലുണ്ടായിരുന്ന വിദേശ കറൻസികളും പാസ്പോർട്ടും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ഒരു പെൺകുട്ടിയെ തിരിച്ചറിഞ്ഞു. സ്റ്റെഫാനി ഷാൽമേൻ കാരു 21 വയസ്സ്. ആഴ്ചകൾക്കു മുൻപു തായ്‌ലൻഡിൽ കാണാതായ ജൂത കാമുകനെ അന്വേഷിച്ച് ഇറങ്ങിയതാണു സ്റ്റെഫാനിയെന്ന ഫ്രഞ്ചു പെൺകുട്ടി. വിറ്റാലി ഹക്കിം എന്ന ആ ജൂത യുവാവു കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു സ്റ്റെഫാനിയുടെ മരണവും.
കൊലയാളിയെ കണ്ടെത്താൻ പൊലീസ് ഇന്റർപോളിന്റെ സഹായം തേടി. കേസ് പഠിച്ച ഇന്റർപോൾ ഇൻസ്പെക്ടർ ജോൺ ഇംഹോഫ് മരിച്ച 2 യുവതികളുടെ ചിത്രങ്ങളിൽ അപൂർവമായ ഒരു കാര്യം ശ്രദ്ധിയിൽപെട്ടു. സ്റ്റെഫാനിയുടെ മാറിടത്തിന്റെ ഭാഗത്തു വൃത്താകൃതിയിൽ ഒരു ഒറ്റരൂപാ വലുപ്പത്തിൽ തുണി വെട്ടിമാറ്റിയിരുന്നു.
1997ൽ ഇന്ത്യയിൽ ജയിൽമോചിതനായ ചാൾസ് ശോഭരാജിനെ ഫ്രാൻസിലേക്കു തിരിച്ചയയ്ക്കാനായി ന്യൂഡൽഹി വിമാനത്താവളത്തിലേക്കു കൊണ്ടുവരുന്നു.
മാസങ്ങൾക്കു മുൻപ് ചൂണ്ടയിൽ കുരുങ്ങിയ നിലയിൽ ബിക്കിനി ധരിച്ച മറ്റൊരു യുവതിയുടെ മൃതദേഹം പൊലീസിനു കിട്ടിയിരുന്നു. തെരേസ നോൾട്ടൺ എന്ന അമേരിക്കക്കാരി. അവിടെയും വൃത്താകൃതിയിൽ ഒറ്റരൂപാ വലുപ്പത്തിൽ തുണി വെട്ടി മാറ്റിയിരുന്നു.
ചാൾസ് ശോഭരാജ് രണ്ടു മരണങ്ങൾക്കു പിന്നിലും മനോവൈകൃതമുള്ള ഒരു കൊലയാളിയുടെ മുഖം ഇന്റർപോൾ കണ്ടെത്തി. ഇതേകാലത്ത് തായ്‌ലൻഡിലും നേപ്പാളിലും വിദേശികളായ 12 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടിട്ടുണ്ട്. നാട്ടിലേയ്ക്ക് പലപ്പോഴും ബന്ധപ്പെടാതെ ദീർഘമായ യാത്രയിലുള്ള സഞ്ചാരികളെ ഇയ്യാൾ ലക്ഷ്യമിട്ടു. എല്ലാവരുടെയും പാസ്പോർട്ടും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആൾമാറാട്ടം നടത്തി ലോകമാകെ സഞ്ചരിക്കുന്ന കൊലയാളിയിലേക്ക് അന്വേഷണം നീണ്ടു. കുപ്രസിദ്ധനായ ആ രാജ്യാന്തര കൊലയാളിയെ ഒടുവിൽ അറസ്റ്റ് ചെയ്തത് ഡൽഹി പൊലീസാണ്. ഹത്ചന്ദ് ബാനോനി ഗുരുമുഖ് ചാൾസ് ശോഭരാജ് ആയിരുന്നു അത്
12 ഓളം പേരെ ചാള്‍സ് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരകളുടെ എണ്ണം മുപ്പതിനും മേലെ വരുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. തായ്‌ലാന്‍ഡ്, നേപ്പാള്‍, ഇന്ത്യ, മലേഷ്യ, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് ചാള്‍സിന്റെ ഇരകളായത്.
YOU MAY ALSO LIKE THIS VIDEO,2 പശുവിൽ തുടങ്ങി ഇപ്പോൾ വെറും 7 സെന്റിൽ 50 പശുക്കളുമായി കായംകുളത്തെ സിയാദ് എന്ന പാൽക്കാരൻ, ദിവസവും ലിറ്ററുകണക്കിന് പാലും മറ്റ് പാൽ ഉൽപ്പന്നങ്ങളും | Success story of Dairy Farm in Kayamkulam