വട്ടിയൂർക്കാവ് ആർക്കൊപ്പം? വാശീയേറിയ ത്രികോണ പോരാട്ടത്തിനൊരുങ്ങി മുന്നണികൾ.
സംസ്ഥാനത്തെ മറ്റ് നിയമസഭാ സീറ്റുകൾക്കൊപ്പം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണപ്പോരിന് വട്ടിയൂർക്കാവ് വേദിയാകും. കെ. മുരളീധരൻ വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് പോയതെ ഒഴിവ് വരുന്നവട്ടിയൂർക്കാവ് നിയമസഭാ സീറ്റ് വീണ്ടും കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു.
തിരുവനന്തപുരം നോർത്തായിരുന്ന മണ്ഡലം വട്ടിയൂർക്കാവായ ശേഷം 2011ലും 2016ലും നടന്ന തിരഞ്ഞെടുപ്പുകളിൽ കെ. മുരളീധരൻ വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരുന്നു. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിച്ച ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ ഒന്നാം സ്ഥാനത്തെത്തിയ തലസ്ഥാനത്തെ നാല് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ പാർലമെന്റ് തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിൽ എൽ ഡി എഫിനെ പിന്തള്ളി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനം ഉറപ്പിച്ചു. നേമത്ത് അക്കൗണ്ട് തുറന്ന ബി.ജെ.പി കരുത്തനായ പോരാളിയിലൂടെ വട്ടിയൂർക്കാവും പിടിക്കാനുള്ള ഒരുക്കത്തിലാണ്. വിശേഷിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിയുടെ മുഖം നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ.
കഴിഞ്ഞ മൂന്ന് പൊതു തിരഞ്ഞെടുപ്പിലും ഇവിടെ മൂന്നാം സ്ഥാനത്തായതിന്റെ നാണക്കേട് മാറ്റാനും പഴയ തിരുവനന്തപുരം നോർത്തിലെ വിജയഗാഥകൾ ആവർത്തിക്കാനും സി പി എമ്മും എൽ ഡി എഫും കടുത്ത പോരാട്ടം കാഴ്ച വയ്‌ക്കുമെന്നുറപ്പ്.

എട്ട് വർഷം മാത്രം പ്രായമുള്ള, സിപിഎം നേതാവ് എം വിജയകുമാർ ദീർഘകാലം പ്രതിനിധീകരിച്ച തിരുവനന്തപുരം നോർത്ത് മണ്ഡലം ആയിരുന്ന ഇപ്പോഴത്തെ വട്ടിയൂർക്കാവ് മണ്ഡലം പക്ഷെ പുനർ നാമകരണത്തിനു ശേഷം വലത്തേക്ക് തിരിയുകയായിരുന്നു. ചെറിയാൻ ഫിലിപ്പും, ടി എൻ സീമയും അടക്കം പരാജയപ്പെട്ടപ്പോൾ കെ മുരളീധരൻ എന്ന കോൺഗ്രസ് നേതാവ് വട്ടിയൂർക്കാവിന്റെ പ്രിയ നായകൻ ആവുകയായിരുന്നു. എന്നാൽ വി വി രാജേഷ് ആദ്യ തവണ അമ്പേ പരാജയപ്പെട്ടപ്പോൾ രണ്ടാം അങ്കത്തിൽ കുമ്മനം രാജശേഖരൻ എന്ന ജനപ്രിയ നേതാവിലൂടെ വൻ കുതിച്ചു ചാട്ടം നടത്താൻ ബിജെപിക്ക് സാധിച്ചു.
കുമ്മനം രാജശേഖരനും എം വിജയകുമാറും മത്സര രംഗത്തേക്കില്ല എന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോൾ വിവിധ മുന്നണികളിൽ ഉയർന്നു കേൾക്കുന്ന പുതിയ പേരുകൾ ഇവയാണ്. കെ മുരളീധരന്റെ പിൻഗാമിയായി കോൺഗ്രസ് പരിഗണിക്കുന്നത് മുൻ എം പി പീതാമ്പരക്കുറുപ്പ്, പി സി വിഷ്ണുനാഥ് എന്നിങ്ങനെയാണ്. എന്നാൽ പ്രാദേശികമായി നെയ്യാറ്റിങ്കര സനലിനെയും പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

സിപിഎം പരിഗണിക്കുന്ന പേരുകളിൽ പ്രധാനി കരകൗശല കോർപ്പറേഷൻ ചെയർമാൻ കെ എസ് സുനിൽകുമാർ, തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് കൂടാതെ മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന്റെ പേരും ഉയർന്നു വന്നിരുന്നു. അതേ സമയം ബിജെപി പ്രധാനമായും പരിഗണിക്കുന്നത് വിവി രാജേഷ് അഡ്വ സുരേഷ് എന്നീ പേരുകളാണ്. ഇതിൽ തന്നെ സാധ്യത കൂടുതൽ വിവി രാജേഷിനും. എന്നാൽ കുമ്മനം മത്സരിക്കാൻ തീരുമാനിച്ചാൽ കുമ്മനം തന്നെയാകും വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി.
വട്ടിയൂർക്കാവിൽകഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽമൂന്ന് മുന്നണികൾക്കും ലഭിച്ച വോട്ട്:
2014 ലോക് സഭ – ഒ. രാജഗോപാൽ (ബി.ജെ.പി) – 43,589 ഡോ. ശശി തരൂർ (കോൺഗ്രസ്) – 40,663 ബെന്നറ്റ് എബ്രഹാം (സി.പി.ഐ) – 27,504
2016 നിയമസഭ – കെ. മുരളീധരൻ (കോൺഗ്രസ്) – 51322 കുമ്മനം രാജശേഖരൻ (ബി.ജെ.പി) – 43700 ടി ..എൻ. സീമ (സി.പി.എം) – 40411
2019 ലോക് സഭ – ഡോ. ശശി തരൂർ (കോൺഗ്രസ്) – 53545 കുമ്മനം രാജശേഖരൻ (ബി.ജെ.പി) – 50709 സി. ദിവാകരൻ (സി.പി.ഐ) – 29414