കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം നടക്കുന്ന പ്രചരണങ്ങളെ മുൻനിർത്തി പ്രമുഖ മാധ്യമ പ്രവർത്തകയായ വനിത തന്റെ അനുഭവം പങ്കു വയ്ക്കുന്നു.
കുഞ്ഞാറ്റ ജനിച്ചത് നാട്ടിലായിരുന്നു. ജനിച്ച് അഞ്ചാംനാൾ ഓറല്‍ പോളിയോ വാക്സിന് നല്കി, ലീവ് തീര്‍ന്നതുമൂലം ഞങ്ങള്‍ നാല്പ്പതാംനാള് തിരികെ ദുബായിലെത്തി. കുഞ്ഞിന് നല്‍കേണ്ട വാക്സിനുകളെക്കുറിച്ച് എനിക്ക് പ്രാഥമിക അറിവുകളെ ഉണ്ടായിരുന്നുള്ളൂ. ഇവിടെ പീഡിയാട്രീഷ്യന്റെ നിര്‍ദേശപ്രകാരമായിരുന്നു ബാക്കിയെല്ലാം. കുഞ്ഞാറ്റയ്ക്കിപ്പോള് അഞ്ച് വയസ്സുണ്ട്. ആറ് വയസ്സിനുള്ളില്‍ ഇവിടത്തെ റെക്കോര്‍ഡ്സ് അനുസരിച്ച് MMR (measles, mumps, and rubella), CHICKEN POX, DPT, OPV എന്നിവ കൂടി നല്‍കണം. വാക്സിന് നല്‍കുന്നതിനെക്കുറിച്ച് അനാവശ്യ വേവലാതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഡോക്ടേഴ്സിന്റെ നിര്‍ദേശം കൃത്യമായി പാലിക്കുന്നതുകൊണ്ട് നാട്ടിലായിരുന്നുവെങ്കിലും തെറ്റായ തീരുമാനങ്ങള്‍ എടുക്കില്ല എന്നുതന്നെയാണ് വിശ്വാസം.
കുഞ്ഞാറ്റ വളരുന്നത് നാട്ടിലായിരുന്നുവെങ്കില്‍ മറ്റ് വാക്സിനുകള്‍ക്ക് പുറമെ ഒമ്പതാം മാസത്തിലാണ് മീസില്‍സ് വാക്സിനും പതിനഞ്ചാം മാസത്തില്‍ മീസില്‍സ് മംപ്സ് റൂബെല്ലാ വാക്സിനും നല്‍കേണ്ടിയിരുന്നത്. നാട്ടിലെ വാക്സിന് റെക്കോഡ്സില്‍ കാണുന്നത് അങ്ങിനെയാണ്. ഇവിടെ ഒരു വയസ്സിൽ മീസില്‍സ് മംപ്സ് റൂബെല്ലാ വാക്സിനു പുറമെ ചിക്കന്‍പോക്സിനുള്ള വാക്സിനും അഞ്ചാം വയസ്സില്‍ മറ്റ് വാക്സിനുകളോടൊപ്പം മീസില്‍സ് വാക്സിനും നല്‍കേണ്ടതുണ്ട്.
കുഞ്ഞുങ്ങളുടെ വളര്‍ച്ച, അവരുടെ ആരോഗ്യം… അത് തന്നെയാണ് പ്രധാനം. വാക്സിനുകളെക്കുറിച്ച് പറഞ്ഞ് കുട്ടികളെ ഇങ്ങനെ പേടിപ്പിക്കേണ്ടതുണ്ടോ? മീസില്‍സ് റൂബെല്ലാ വാക്സിനുകളെക്കുറിച്ച് നാട്ടില്‍ ഇതിനുമാത്രം നുണപ്രചരണങ്ങള്‍ എന്തിനെന്ന് ചിന്തിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യരംഗത്ത് കഴിവും അറിവുമുള്ളവരോട് തീര്‍ച്ചയായും ചോദിച്ചറിയേണ്ടതുണ്ട്. നാട്ടിലുള്ള സുഹൃത്തുക്കള്‍ കേവലം സോഷ്യല്‍ മീഡീയകളില്‍ വരുന്ന വാര്ത്തകള്മാത്രം കണ്ണടച്ച് വിശ്വസിച്ച് തങ്ങളുടെ കുട്ടികളുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്ന തീരുമാനങ്ങള്‍ എടുക്കാതിരിക്കുക.
മീസില്‍സ് റൂബെല്ല പ്രതിരോധ യജ്ഞത്തിനായുള്ള പ്രചരണങ്ങള്‍ സംസ്ഥാന ആരോഗ്യവകുപ്പ് തുടങ്ങിക്കഴിഞ്ഞു. വാക്സിനേഷന്റെ പ്രാധാന്യം എല്ലാവരിലുമെത്തിക്കാന്‍ National Health Mission Wayanad (ആരോഗ്യകേരളം വയനാട്) മികച്ച രീതിയില്‍ ശ്രമിക്കുന്നുണ്ട്.
ദുബായിലേയും നാട്ടിലേയും വാക്സിനേഷൻ റിപ്പോർട്ടുകൾ ചുവടെ കൊടുത്തിരിക്കുന്നു:
വനിത വിനോദ്, മാധ്യമ പ്രവർത്തക, ദുബായ്