തിരുവനന്തപുരം: സംസ്ഥാനം കാത്തിരിക്കുന്ന തിരുവനന്തപുരം മെട്രോ അലൈമെൻ്റിൻ്റെ അന്തിമരൂപരേഖയ്ക്ക് ഈ മാസം സർക്കാർ അംഗീകാരം നൽകിയേക്കും. വ്യത്യസ്ത അലൈമെൻ്റ് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് പ്രതികരിച്ചത്.
കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട വരെ നീളുന്ന അലൈന്മെൻ്റിനാണ് നിലവിൽ കൂടുതൽ സാധ്യതയുള്ളത്. സംസ്ഥാന സര്‍ക്കാരിനും താൽപ്പര്യം ഈ അലൈമൻ്റിലാണ്. നിര്‍ദേശിക്കപ്പെട്ട അലൈന്മെന്റുകളില് ഒന്ന് ശ്രീകാര്യം, മെഡിക്കല്‍ കോളജ്, പിഎന്‍ജി വഴിയാണ്, മറ്റൊന്ന് പട്ടം ജങ്ഷന് വഴി കടന്നു പോകുന്നതാണ്.
കഴക്കൂട്ടം ടെക്നോപാർക്കിന് മുന്നിൽനിന്ന് മെട്രോ ആരംഭിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഇതുപ്രകാരം മെട്രോ റെയിലിൻ്റെ ഒന്നാം ഘട്ടം ടെക്നോപാർക്ക് മുതൽ പുത്തരിക്കണ്ടം മൈതാനം വരെയാകണം. ടെക്നോപാർക്ക് – കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് – ഉള്ളൂർ – മെഡിക്കൽ കോളേജ് – മുറിഞ്ഞപാലം – പട്ടം – പിഎംജി – നിയമസഭയ്ക്കു മുന്നിലൂടെ പാളയം – ബേക്കറി ജങ്ഷൻ – തമ്പാനൂർ സെൻട്രൽ ബസ് ഡിപ്പോ – തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ – പുത്തരിക്കണ്ടം മൈതാനം എന്നതാണ് വിഭാവനം ചെയ്യുന്ന റൂട്ട്.
നിലവിലെ ഒന്നാം ഘട്ടം അവസാനിക്കുന്നത് കിള്ളിപ്പാലത്താണ്. പാളയത്തുനിന്ന് കുടപ്പനക്കുന്ന് വരെയുള്ള റൂട്ടിലേക്ക് രണ്ടാം ഘട്ടം നിർമിക്കുന്നതിൻ്റെ സാധ്യതകളും കെഎംആർഎൽ പരിശോധിച്ചേക്കും.
സർക്കാർ അലൈമെൻ്റിന് അംഗീകാരം നൽകിയാൽ കെഎംആര്‍എല്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിനായി അയയ്ക്കും. ഇതിനുശേഷമേ കേന്ദ്ര സർക്കാരിന് അയക്കുകയുള്ളൂ. കേന്ദ്രത്തിന് അയക്കുന്നതിന് മുൻപ് അലൈമെൻ്റിൽ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍, പദ്ധതി നിര്‍വ്വഹണ ഏജന്‍സിക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ വീണ്ടും മാസങ്ങള്‍ വേണ്ടി വന്നേക്കാം.