നൈല ഉഷ
തിരുവനന്തപുരത്ത് ജനിച്ച് വളർന്ന നൈല ഉഷ, ഒരു സുപ്രഭാതത്തിൽ ദുബായിലെ പ്രശസ്തമായ ഒരു എഫ് എം സ്റ്റേഷനിൽ റേഡിയോ ജോക്കിയായി (RJ) എത്തുന്നു. തുടർന്നുള്ള നാളുകളിൽ നൈലയുടെ ശബ്ദം കേൾക്കാതെ ഒരു ദിവസം ആരംഭിക്കുക തന്നെ ബുദ്ധിമുട്ടായി മാറി ഭൂരിപക്ഷം ദുബായ് മലയാളികൾക്കും. ഒരു റേഡിയോ ജോക്കി എന്ന രീതിയിൽ നൈല തന്റെ മികവ് ഇപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഇടയ്ക്ക് ചില സിനിമകളിൽ നായികയായി അഭിനയിക്കാൻ കിട്ടിയ അവസരം മികവുറ്റതാക്കുകയും ചെയ്തു ഈ കലാകാരി. പക്ഷേ ഇന്ന് പ്രവാസികൾക്കിടയിൽ ഏറ്റവും മികച്ച റേഡിയോ ജോക്കികളിൽ ഒന്നാം സ്ഥാനത്ത് നൈല എന്നല്ലാതെ മറ്റൊരു പേരില്ല തന്നെ. പരിപാടികൾ അവതരിപ്പിക്കുന്നതിലും, ശ്രോതാക്കളുമായി സംവദിക്കുന്നതിലും നൈലയുടെ തന്മയത്വവും വാക്ചാതുരിയും എടുത്ത് പറയേണ്ടവ തന്നെ. അതുകൊണ്ട് തന്നെയാകണം സൂപ്പർ താരത്തിന്റെ നായിക ആയിപ്പോലും വെള്ളിത്തിരയിൽ എത്തിയിട്ടും തങ്ങളുടെ കണ്ണിലുണ്ണിയായ റോഡിയോ ജോക്കി എന്ന പദവിയിൽ നിന്നും നൈലയെ ഇറക്കിവിടാൻ പ്രവാസി മലയാളികൾ ഒരുക്കമല്ല തന്നെ. മികച്ച ചലച്ചിത്ര താരം എന്നതല്ല മികച്ച റോഡിയോ ജോക്കി എന്ന പദവി തന്നെയാണ് നൈലയുടെ കിരീടത്തിലെ പൊൻതൂവൽ.
ഉണ്ണി മേനോൻ
ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഗായകനായ ഉണ്ണിമേനോൻ, ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ചെന്നൈയിലെ ഒരു ഹെവി വെഹിക്കിൾ ഫാക്ടറിയിൽ ജോലി ചെയ്ത് വരവെയാണ് ചില ചിത്രങ്ങളിൽ ട്രാക്ക് പാടുകയും, അതുവഴി പല സംഗീതസംവിധായകരും തങ്ങളുടെ ഗാനങ്ങൾ പാടാൻ നിർദ്ദേശിക്കുന്ന ഗായകരിൽ ഒരാളായി മാറുകയും ചെയ്യുന്നത്. അങ്ങനെ ഏതാനും ചിത്രങ്ങളി പാടിയ അദ്ദേഹത്തിലെ ഗായകന് വഴിത്തിരിവായത് 1992ൽ എ.ആർ. റഹ്മാന്റെ സംഗീതസംവിധാനത്തിലുള്ള \”പുതുവെള്ളൈ മഴൈ\” എന്ന \’റോജ\’യിലെ ഗാനമായിരുന്നു. പിന്നീടങ്ങോട്ട്, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ നിറസാന്നിധ്യമായി അദ്ദേഹത്തിന്റെ ആലാപനം.
ഇടയ്ക്ക് ആർ. ശരത് സംവിധാനം നിർവ്വഹിച്ച സ്ഥിതി\’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നു അദ്ദേഹം. അതേ ചിത്രത്തിലെ \’ഒരു ചെമ്പനീർ പൂവിറുത്ത്\’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്ന് ആലപിച്ചതും ഉണ്ണിമേനോൻ ആയിരുന്നു. ചിത്രം അത്രത്തോളം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പ്രസ്തുത ഗാനം സൂപ്പർ ഹിറ്റായി. ചിത്രത്തിൽ നായക കഥാപാത്രമായി തരക്കേടില്ലാത്ത പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. പക്ഷേ ഉണ്ണിമേനോൻ എന്ന ഗായകനെ ഒരു ചലച്ചിത്രതാരമയി അംഗീകരിക്കാൻ ചലച്ചിത്ര പ്രേമികൾ ഇന്നും തയ്യാറായിട്ടില്ല.