ചെറിയ ചെറിയ സിനിമകളിലൂടെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് മികച്ച കഴിവുള്ളതുകൊണ്ട് ഉയർന്നു വന്ന ഒരു താരം, കലാഭവൻ ഷാജോൺ. കലാഭവൻ മണിക്ക് ഡ്യൂപ്പായിട്ടാണ് സിനിമയിൽ എത്തിയതെങ്കിലും മൈ ബോസ് എന്ന ജീത്തു ജോസഫ് സിനിമ മുതൽ ഇങ്ങോട്ട് നായകന്റെ സഹായി ആയും നെഗേറ്റെവ് കഥാപാത്രമായുമൊക്കെ തിളങ്ങുന്ന മികച്ച നടൻ. ദൃശ്യം എന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമ റിലീസ് ചെയ്ത സമയം. ചിത്രത്തിലെ സഹദേവൻ എന്ന ക്രൂരനായ പോലീസുകാരനായി തകർത്താടിയത് കലാഭവൻ ഷാജോൺ ആയിരുന്നു. മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെ ഇടിച്ച് വീഴ്ത്തുകയും ചവിട്ടിക്കൂട്ടുകയുമൊക്കെ ചെയ്യുന്ന അതി ക്രൂരനായ പോലീസുകാരനെ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു കയ്യിൽ കിട്ടിയാൽ സഹദേവനെ വകവരുത്തുമെന്ന്.
റിലീസ് ചെയ്ത ആദ്യ നാളുകളിൽ ഷാജോണിന് ഒരു ഫോൺ കോൾ കിട്ടി, മോനേ, നീ ഇന്നെങ്ങും തീയറ്ററിൽ പോകരുത്. സിനിമ നന്നായിട്ടുണ്ടെന്ന് അഭിപ്രായം കിട്ടി. എന്റെ ഫാൻസിന്റെ കാര്യം അറിയാമല്ലോ, സഹദേവനെ അവർ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറയാൻ കഴിയില്ല. എന്നൊക്കെ പറഞ്ഞ് ഭയപ്പെടുത്തിയത് മറ്റാരുമായിരുന്നില്ല, ചിത്രത്തിൽ ജോർജ്ജുകുട്ടിയായി അഭിനയിച്ച സഹദേവന്റെ അടി മുഴുവൻ വാരിക്കൂട്ടിയ സാക്ഷാൽ മോഹൻലാൽ ആയിരുന്നു. ശരിക്കും അതൊരു അംഗീകാരമായി കാണാനാണ് ഷാജോണിന് ഇന്നും ഇഷ്ടം!
അതിനേക്കാൾ കഷ്ടപ്പെട്ടത് വീട്ടിലാണ്. തീയറ്ററിൽ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ ഫൈറ്റ് സീൻ സമയം മോളോട് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ല, സിനിമയിൽ അഭിനയിക്കുകയല്ലേ എന്ന് പറഞ്ഞു. എന്നാൽ വീട്ടിൽ എത്തിയപ്പോൾ ഭാര്യയുടെയും മകളുടെയും മട്ടും ഭാവവും മാറി. ലാലേട്ടൻ ഫാൻസായ അവരെ പ്രകോപിപ്പിച്ചത് അദ്ദേഹത്തിന്റെ ശരീരത്തിൽ ചവിട്ടിന്റെ പാട് വന്നതാണ്.