പ്രവാസികളാണ് ഇന്ത്യൻ സാമ്പത്തിക വരവിന്റെ നട്ടെല്ല്. വിദേശത്ത് വിയർപ്പൊഴുക്കി പ്രവാസികൾ ഉണ്ടാക്കുന്ന സമ്പാദ്യമൊക്കെയും സ്വദേശത്തേക്കാണവർ അയക്കുന്നത്. മരുഭൂമിയിൽ പണിയെടുത്ത് അവർ സമ്പാദിക്കുന്നതൊന്നും അവർ അനുഭവിക്കുന്നില്ല. എങ്കിലും പ്രവാസികളോട് നമ്മുടെ സർക്കാരുകൾക്ക് യാതൊരു ബഹുമാനവും ഇല്ല എന്ന് അവർ പലവെട്ടം തെളിയിച്ചിട്ടുണ്ട്.
വിമാന യാത്രാ നിരക്ക് ഉൾപ്പടെ പ്രവാസികളുടെ ഒരു കാര്യത്തിലും നമ്മുടെ സർക്കാരുകൾക്ക് ഒരു ശ്രദ്ധയും ഇല്ല. നിങ്ങൾ വേണമെങ്കിൽ യാത്ര ചെയ്താൽ മതി എന്ന ലൈനിലാണ് കാര്യങ്ങളുടെ പോക്ക്. ഇതിനിടയിൽ നിരവധി തവണ പ്രവാസികൾ വരുമ്പോൾ നാട്ടിലേക്ക് കൊണ്ട് വരുന്ന ലഗേജിന്റെ അളവ് കുറച്ച് കുറച്ച് ഇപ്പോൾ ഒന്നും കൊണ്ടു വരാൻ പറ്റാത്ത സ്ഥിതിയിലായി കാര്യങ്ങൾ. അതുപോലെ തന്നെ സ്വർണ്ണത്തിന്റെ കാര്യത്തിലും ഗൃഹോപകരണങ്ങളുടെ കാര്യത്തിലും നിയന്ത്രണങ്ങൾ കൊണ്ടു വന്നു.
ഏറ്റവും ഒടുവിലായി വിദേശത്തു നിന്നെത്തുന്നവർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൂടെ വാങ്ങാവുന്ന മദ്യക്കുപ്പികളുടെ എണ്ണം ഒന്നായി ചുരുക്കാൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ശുപാർശചെയ്തു. നാട്ടിലെത്തിയാൽ അൽപം സൗഹൃദത്തിനും ഒത്തുകൂടലിനുമായി പ്രവാസികൾ അൽപം മുന്തിയ ഇനം മദ്യം കൊണ്ടു വരുന്നത് കാലങ്ങളായി നടന്നു പോരുന്ന ഒരു രീതിയാണ്. ആ രീതിയ്ക്കാണ് ഇപ്പോൾ നിയന്ത്രണം വരാൻ പോകുന്നത്. കൂടാതെ സിഗരറ്റിന്റെ എണ്ണവും പാതിയായി കുറച്ചു. ഡ്യൂട്ടിയടക്കാതെ വാങ്ങാവുന്ന സമ്മാനങ്ങളുടെ മൂല്യം നിലവിലുള്ള അമ്പതിനായിരത്തിൽനിന്ന് വെട്ടിക്കുറയ്ക്കാനും മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്.

വിദേശത്തു നിന്നെത്തുന്നവർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൂടെ വാങ്ങാവുന്ന മദ്യക്കുപ്പികളുടെ എണ്ണം ഒന്നായി ചുരുക്കാൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ശുപാർശചെയ്തു. സിഗരറ്റിന്റെ എണ്ണവും പാതിയായി കുറച്ചു. ഡ്യൂട്ടിയടക്കാതെ വാങ്ങാവുന്ന സമ്മാനങ്ങളുടെ മൂല്യം നിലവിലുള്ള അമ്പതിനായിരത്തിൽനിന്ന് വെട്ടിക്കുറയ്ക്കാനും മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്.
നിലവിൽ രണ്ടു കുപ്പികളാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വാങ്ങാൻ സാധിക്കുക. കൊണ്ടുവരാവുന്ന സിഗരറ്റുകളുടെ എണ്ണം മുമ്പ് 200 ആയിരുന്നു. പിന്നീടത് 100 ആയി കുറച്ചു. അതു വീണ്ടും കുറയ്ക്കാനാണ് ഇപ്പോൾ ശുപാർശ നൽകിയിട്ടുള്ളത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, പ്രവാസികളുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനമുയർന്നിട്ടുണ്ട്. വലിയൊരു വരുമാനസ്രോതസ്സ് കൂടിയാണ് മദ്യത്തിന്റെ അളവ് വെട്ടിക്കുറയ്ക്കുന്നതിലൂടെ സർക്കാരിന് നഷ്ടമാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മദ്യവും പുകയിലയും പോലുള്ള വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുകെന്ന ലക്ഷ്യത്തോടെയാണ് ശുപാർശ നൽകിയിട്ടുള്ളതതെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ആഗോള നിയമങ്ങളുടെ നിലവാരത്തിലേക്ക് ഇന്ത്യൻ നിയമങ്ങളെ എത്തിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. മാത്രമല്ല, മദ്യത്തിന്റെ ഇറക്കുമതി പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയെപ്പോലൊരു രാജ്യത്തിന് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ അനുവദനീയമായ മദ്യത്തിന്റെയും സിഗരറ്റിന്റെയും അളവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

വാണിജ്യമന്ത്രാലയത്തിന്റെ ശുപാർശയിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ധനമന്ത്രാലയമാണ്. എന്നാൽ, ഇന്ത്യയിലെ സ്വകാര്യ വിമാനത്താവളങ്ങൾ പ്രവാസികൾക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ അളവ് രണ്ടുലിറ്ററിൽനിന്ന് നാലുലിറ്ററായി കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണനയിലിരിക്കെയാണ് മദ്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശുപാർശ വാണിജ്യ മന്ത്രാലയം നൽകിയിട്ടുണ്ട്. തായ്ലൻഡ്, സിംഗപ്പുർ, ദുബായ് തുടങ്ങിയ വിമാനത്താവളങ്ങളിലേതുപോലെ നാലുലിറ്റർ വാങ്ങാൻ അനുമതി നൽകണമെന്നാണ് പ്രൈവറ്റ് എയർപോട്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അയൽരാജ്യങ്ങളെയും മറ്റ് ഏഷ്യ – പസഫിക് രാജ്യങ്ങളെയും കണക്കിലെടുക്കുമ്പോൾ പ്രവാസികൾക്കും വിദേശ യാത്രക്കാർക്കും ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ അളവ് കുറവാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ബജറ്റിൽ ഇതിനുള്ള അനുമതി ലഭിക്കുന്നതിനുവേണ്ടിയാണ് അസോസിയേഷൻ കേന്ദ്രത്തെ സമീപിച്ചിട്ടുള്ളത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽനിന്നുള്ള വരുമാനം കൂട്ടുന്നത് വിമാനത്താവള നടത്തിപ്പിന് അടിയന്തരമാണെന്നും അവർ കേന്ദ്രത്തെ അറിയിച്ചിരുന്നു.