മലയാളം ഇ മാഗസിൻ.കോം

ഭാര്യയുടെ ‘കാമുകന്റെ’ കുടുംബം തകരാതിരിക്കുവാൻ പ്രവാസിയായ ഒരു ഭർത്താവ്‌ ചെയ്തത്‌

(വ്യക്തികളുടെ സ്വകാര്യത പരിഗണിച്ച് പേരുകളും സ്ഥലവും മാറ്റിയിരിക്കുന്നു)

രാവിലെ ഓഫീസിലേക്കു പുറപ്പെടുന്നതിന്റെ തിരക്കിലായിരുന്നു മഹേഷ്. ആ സമയത്ത് നാട്ടിൽ നിന്നും ഭാര്യ ദീപയുടെ ഫോണിലേക്ക് നിർത്താതെ കോളുകൾ വരുന്നത് അയാളുടേ ശ്രദ്ധയിൽ പെട്ടത്. നോക്കിയപ്പോൾ പതിനഞ്ചോളം മിസ് കോളുകൾ രണ്ടു നമ്പറുകളിൽ നിന്നായി. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി അസുഖം ബാധിച്ച് കിടക്കുകയാണ്‌ ദീപ. നാട്ടിൽ നിന്നുള്ള നമ്പറല്ലെ എന്തെങ്കിലും അത്യാവശ്യമാകും എന്ന് കരുതി തിരിച്ചു വിളിക്കാൻ നില്ക്കുമ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജും.

ഞാൻ ശ്രീയയാണ്‌ സുബിന്റെ ഭാര്യ എനിക്കൊന്ന് സംസാരിക്കണം. ഇതായിരുന്നു മെസ്സേജ്. അസുഖം മൂലം വിശ്രമിക്കുന്നു, എന്തായാലും തിരികെ വിളിക്കാമെന്ന് വച്ചു.

തിരിച്ച് വിളിച്ചപ്പോൾ മറുപുറത്ത് ശ്രീയയാണ്‌. താൻ മഹേഷ് ദീപയുടെ ഭർത്താവാണ്‌ എന്ന് പരിചയപ്പെടുത്തി. രാവിലെ കുറേ കോളുകൾ കണ്ടിരുന്നല്ലൊ എന്ന് പറഞ്ഞു. എനിക്ക് ദീപയോടാണ്‌ സംസാരിക്കേണ്ടതെന്നായിരുന്നു മറുപടി. അവൾ അസുഖമായിരിക്കുകയാണു സംസാരിക്കുവാൻ ബുദ്ധിമുട്ടുണ്ട് ഇത്രയും കോളുകൾ വിളീച്ചതല്ലെ കാര്യം എന്താണെന്ന് പറയൂ എന്നും മഹേഷ് മറുപടി പറഞ്ഞു. ശ്രീയ പക്ഷെ ആദ്യം കാര്യം പറയുവാൻ മടിച്ചു. മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന മഹേഷ് തന്ത്രപൂർവ്വം ശ്രീയുമായി സംഭാഷണം തുടർന്നു.

“ചേട്ടാ എന്റെ ഭർത്താവിനു നിങ്ങളുടെ ഭാര്യയുമായി വേണ്ടാത്ത ബന്ധമുണ്ട്. ഞാൻ സുബിന്റെ ഫോൺ ഹിസ്റ്ററി പരിശോധിച്ചപ്പോൾ കോൾ പോയതായി കണ്ടു. ഫോണിൽ അവളുടെ ചിത്രങ്ങളും ഉണ്ട്. അവളോട് മേലാൽ എന്റെ ഭർത്താവുമായി ബന്ധപ്പെടരുതെന്ന് പറയാനാ വിളിച്ചത്” എന്നു ഒറ്റശ്വാസത്തിൽ ശ്രീയ പറഞ്ഞവസാനിപ്പിച്ചു.

അത് കേട്ട് മഹേഷ് ആദ്യം ഒന്ന് തരിച്ചു നിന്നു പോയി. സുന്ദരിയായ തന്റെ ഭാര്യയോട് പഠനകാലത്ത് പല സഹപാഠികൾക്കും പ്രണയം ഒക്കെ തോന്നിയിരുന്നു. ഇപ്പോഴും ക്ലബ്ബിലും ഓഫീസിലും മറ്റും ചിലർ പ്രണയാഭ്യർഥന നടത്താറുമുണ്ടെന്ന് അവൾ പറയാറുമുണ്ട്. എന്നാൽ ആദ്യമായാണ്‌ ഇത്തരം ഒരു അനുഭവം. വിവാഹം കഴിഞ്ഞു എട്ടു വർഷം കഴിഞ്ഞു പരസ്പരം ഒന്നും ഒളിച്ചു വെക്കാത്തവരാണ്‌ തങ്ങൾ.

പഴയ സൗഹൃദങ്ങൾ തുടരുന്നതിൽ യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുമില്ല. കോളേജ് അലുമിനിയുടെ പ്രോഗ്രാമിൽ സജീവമായി പങ്കെടുക്കുന്നവളൂമാണ്‌. ഇപ്പോൾ ഉള്ള ഏറ്റവും അടുത്ത സുഹൃത്തുക്കളൂടെ പേരുകളിൽ പക്ഷെ സുബിൻ എന്ന പേരു ഇതുവരെ കേട്ടിട്ടില്ല. താൻ ചതിക്കപ്പെട്ടു എന്ന ഒരു തോന്നൽ ഒരു നിമിഷം മഹേഷിന്റെ ഉള്ളിൽ ഉണ്ടായി.

ശ്രീയ ഞാൻ ഒരു മണിക്കൂർ കഴിഞ്ഞു തിരിച്ചു വിളീക്കാം എന്ന് പറഞ്ഞു ഫോൺ കട്ടു ചെയ്തു. കുറച്ച് സമയം സ്വസ്ഥമായി ഇരുന്ന് ആലോചിച്ചു. ഒടുവിൽ ദീപയെ സംശയിക്കും മുമ്പ് കാര്യങ്ങൾ വിശദമായി ഒന്ന് അന്വേഷിച്ചറിയണം എന്ന് തീരുമാനത്തിൽ എത്തി. ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലേൽ രണ്ടു കുടുമ്പങ്ങൾ തകരും. മകന്റെ മുമ്പിൽ അമ്മക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് പറഞ്ഞ് വഴക്കിടുന്നതിനെ പറ്റിയും വേറിട്ട് ജീവിക്കുന്നതിനെ പറ്റിയും ചിന്തിക്കുവാൻ പോലും കഴിയില്ല. വികാത്തിനു അടിമപ്പെട്ട് എന്തെങ്കിലും ചെയ്താൽ അത് ജീവിതത്തെ തകർത്തു കളയും എന്ന് മനസ്സിൽ ഉറപ്പിച്ചു.

മഹേഷ് ദീപയുടെ ചില കോളേജ് സുഹൃത്തുക്കളുമായി വളരെ അടുത്ത ബന്ധം ഉള്ളവരാണ്‌. അക്കൂട്ടത്തിൽ വിശ്വസിക്കാവുന്ന ഒരാളായ പീറ്ററിനെ ബന്ധപ്പെട്ടു. അയാളിൽ നിന്നും സുബിന്റെ വിവരങ്ങൾ ലഭിച്ചു. കുറച്ചു കാലം ഗല്ഫിൽ ആയിരുന്നു കുട്ടികൾ ഇല്ലാത്തതിനെ തുടർന്ന് നാട്ടിൽ വന്നു സെറ്റിലായി. ചെറിയ ബിസിനസ്സ് നടത്തുന്നു ഇപ്പോൾ രണ്ടു കുട്ടികൾ ഉണ്ട്. നോട്ട് നിരോധനവും ജി.എസ്.ടിയും ഒക്കെ വന്നതൊടെ ബിസിനസ്സൊക്കെ അല്പം പരുങ്ങലിലുമാണ്‌.

പഠിക്കുന്ന കാലത്ത് അയാൾക്ക് ദീപയെ വലിയ ഇഷ്ടമായിരുന്നു പക്ഷെ അവർ തമ്മിൽ പ്രണയം ഉണ്ടായിരുന്നതായി ഒന്നും അറിവില്ല. മാത്രമല്ല ദീപക്ക് ഉണ്ടായിരുന്ന പ്രണയത്തെ പറ്റി മഹേഷിനു അറിയാവുന്നതുമാണല്ലൊ എന്ന് പീറ്റർ പറയുകയും ചെയ്തു. അത് എല്ലാവർക്കും അറിയാവുന്ന ഒരു പ്രണയം ആയിരുന്നു വിവാഹത്തിനു മുമ്പ് തന്നെ തന്നോട് ദീപ അക്കാര്യം തുറന്ന് സംസാരിക്കുകയും ചെയ്തതാണ്‌. താൻ അതിനെ ശരിയായ രീതിയിൽ ഉൾക്കൊള്ളുകയും ചെയ്ത ആളാണ്‌.

എന്തായാലും പീറ്റർ നല്കിയ നമ്പർ വഴി സുബിനെ ബന്ധപ്പെട്ടു. വളരെ ശാന്തനായി കാര്യങ്ങൾ സംസാരിച്ചു. ആദ്യം സുബിൻ എല്ലം നിഷേധിച്ചു എങ്കിലും മഹേഷിന്റെ വാക് ചാതുരിയിൽ കാര്യങ്ങൾ തുറന്നു പറയുവാൻ തയ്യാറായി. അടുത്തിടെ വിദേശത്ത് നിങ്ങൾ സുഹൃത്തുക്കൾ ഒത്തു ചേർന്നതിന്റെ വിശേഷങ്ങൾ അറിഞ്ഞു. ഒന്ന് ആ ശബ്ദം കേൾക്കണം എന്ന് തോന്നി. തനിക്ക് പഠിക്കുന്ന കാലത്ത് അവളെ ഏറെ ഇഷ്ടമായിരുന്നു പക്ഷെ അവൾക്ക് മറ്റൊരു പ്രണയം ഉണ്ടെന്നതിനാൽ അത് തുറന്ന് പറയാൻ ആയില്ല.

ഫോട്ടോസിന്റെ കാര്യം ചോദിച്ചപ്പോൾ നിങ്ങൾ അവിടെ ഒത്തു കൂടിയപ്പോൾ എടുത്ത ഫോട്ടോസ് ഒരു ഫ്രണ്ട് അയച്ചു തന്നതാണെന്നും പറഞ്ഞു.

പിന്നീടാണ്‌ തന്റെ ഭാര്യക്ക് സംശയം തോന്നാനുണ്ടായ കാര്യം സുബിൻ വിശദീകരിച്ചത്. അടുത്തിടെ ഒരു വിവാഹത്തിൽ വച്ച് പഴയ ഒരു സുഹൃത്തിനെയും കുടുമ്പത്തെയും കണ്ടിരുന്നു. അവരുമായി പരിചയപ്പെട്ടപ്പോൾ ഭാര്യമാർ തമ്മിലുള്ള സംസാരത്തിൽ ദീപയും കടന്നു വന്നു. സുഹൃത്തിന്റെ ഭാര്യ തനിക്ക് ദീപയോട് ഉണ്ടായിരുന്ന താല്പര്യത്തെ പറ്റിയും അവൾക്ക് നിരവധി പേരുമായി പ്രണയം ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു കൊടുത്ത്. അത് ശ്രീയയുടെ മനസ്സിൽ സംശയത്തിന്റെ വിത്തു പാകുകയായിരുന്നു. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണു എന്ന് പറഞ്ഞ പോലെയാണ്‌ പിന്നീടുണ്ടായ ഫോൺ വിളിയും മൊബൈൽ ഫോണിലെ ഫോട്ടോയും.

പിന്നീട് ശ്രീയയുടെ മനസ്സിൽ നെഗറ്റീവായ ചിന്തകൾ വളരെ വേഗത്തിയായിരുന്നു പുരോഗമിച്ചത്. തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ചെറിയ താളപ്പിഴകൾക്ക് കാരണം ദീപയാണെന്ന് അവർ ഉറപ്പിച്ചു. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഉണ്ടായ ടെൻഷനായിരുന്നു സുബിന്റെ കളിചിരികൾ കുറച്ചതെന്ന് അവർ തിരിച്ചറിഞ്ഞില്ല. വീട്ടിൽ ഇപ്പോൾ വലിയവഴക്കാണ്‌. അവളുടെ മാതാപിതാക്കളും തങ്ങളുടെ മക്കളും അറിഞ്ഞു കുടുമ്പ ബന്ധം തകർച്ചയുടെ വക്കിലാണെന്നും സുബിൻ പറഞ്ഞു.

കാര്യങ്ങൾ കേട്ടപ്പോൾ മഹേഷിനു ആശ്വാസമായി. അതേ സമയം സുബിന്റെ കുടുമ്പം തകർച്ചയിലേക്ക് പോകുന്നു എന്നത് കേട്ടപ്പോൾ വിഷമവും. “സുബിൻ വിഷമിക്കേണ്ട നമുക്ക് പരിഹാരം ഉണ്ടാക്കാം” എന്ന് പറഞ്ഞ് മഹേഷ് ഫോൺ കട്ട് ചെയ്തു.

ശ്രീയയെ വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുവാൻ ശ്രമിച്ചെങ്കിലും സംഗതി ഫലം കണ്ടില്ല. ദീപയും അവളെ വിളിക്കുവാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കുന്നുമില്ല. ഇതിനിടയിൽ ടോണി മഹേഷിനെ വിളിച്ച് ഒരു വിവരം അറിയിച്ചു. ശ്രീയ ആത്മഹത്യക്ക് ശ്രമിച്ചു ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.

തൊട്ടടുത്ത ശനിയാഴ്ച രാവിലെ സുബിന്റെ വീടിനു മുമ്പിൽ രണ്ടു കാറുകൾ വന്നു നിന്നു. അപരിചിതനായ ഒരാൾ ഗേറ്റ് തുറന്ന് കടന്നുവരുന്നത് ശ്രീയ ശ്രദ്ധിച്ചു. “മനസ്സിലായോ ഞാൻ മഹേഷ് ദീപയുടെ ഭർത്താവ്.”

തൊട്ടു പുറകെ രണ്ടു കാറുകളിൽ നിന്നും മൂന്ന് പുരുഷന്മാരും രണ്ടു സ്ത്രീകളും ഇറങ്ങി വന്നു. എല്ലാം കണ്ട് ശ്രീയ ആകെ അന്ധാളിച്ചു നില്ക്കുകയായിരുന്നു.

“എട്ടാ ആരൊക്കെയൊ വന്നിരിക്കുന്നു ഒന്ന് പുറത്തേക്ക് വരൂ” അവൾ അകത്തേക്ക് നോക്കി വിളിച്ചു.
“ ഞങ്ങൾ സുബിനെ കാണാൻ വന്നതല്ല. ശ്രീയയെ കാണാനാ വന്നത്. സംസാരിക്കുവാനും”
അവർ അകത്ത് കയറി ഇരുന്നു. കൂടെ വന്നവരെ മഹേഷ് തന്നെയാണ്‌ പരിചയപ്പെടുത്തിയത്.
“ഇത് ദീപ എന്റെ ഭാര്യ.. അത് പ്രവീൺ അറിയാമല്ലൊ. പണ്ട് ഇവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു.”

അത് കേട്ട് ശ്രീയക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല. താൻ എന്താ സ്വപ്നം കാണുകയാണോ സീരിയലുകളിൽ പോലും ഇത്തരം സംഗതികൾ കണ്ടിട്ടില്ല. ഭർത്താവ് ഭാര്യയുടെ കാമുകനെ അയാളുടെ ഭാര്യയുടെ മുമ്പിൽ വച്ച് മറ്റൊരു സ്ത്രീക്ക് പരിചയപ്പെടുത്തുക. ഇതൊന്നും നാട്ടിൻ പുറത്ത് ജനിച്ചു വളർന്ന് ശ്രീയക്ക് ഉൾക്കൊള്ളുവാൻ പോലും കഴിഞ്ഞില്ല.

ദീപയും പ്രവീണും അടുത്തടുത്തിരുന്നു കൊണ്ട് വിശദമായി കാര്യങ്ങൾ ശ്രീയയോട് സംസാരിച്ചു. എല്ലാവരും ചേർന്ന് ശ്രീയയുടെ തെറ്റിദ്ധാരണകൾ മാറ്റി. വർഷങ്ങൾക്ക് ശേഷം ഒരു കണ്ടുമുട്ടലിനു കാരണമായതു ശ്രീയയുടെ ആത്മഹത്യാ ശ്രമമാണ്‌.

ആരെങ്കിലും എന്തെങ്കിലും പറയുന്നത് വിശ്വസിച്ച് സ്വന്തം പങ്കാളിയെ സംശയിക്കുന്നതിനും കലഹിക്കുന്നതിനു മുമ്പ് കാര്യങ്ങൾ ശരിയായ വിധത്തിൽ വിലയിരുത്തുക. ആത്മഹത്യയോ കൊലപാതകമോ പോലുള്ള അവിവേകങ്ങൾ കാണിക്കും മുമ്പ് മക്കളെയും മാതാപിതാകളേയും തങ്ങളെ സ്നേഹിക്കുന്നവരെയും പറ്റി ഒരു നിമിഷം ചിന്തിക്കുക എന്നെല്ലാം പറഞ്ഞ് ശ്രീയയുടെ തെറ്റിദ്ധാരണകൾ മാറ്റിയ ശേഷം സന്തോഷപൂർവ്വം അവർ പിരിഞ്ഞത്.

ജോലി തിരക്കുകൾക്കിടയിലും വിമാനക്കൂലി ചിലവിട്ട് അവർ എത്തിയതിനു തകർന്നു പോകുമായിരുന്ന രണ്ടു കുടുമ്പ ബന്ധങ്ങളെ അതിൽ നിന്നും രക്ഷപ്പെടുത്തി കൂടുതൽ ഊഷ്മളവും ദൃഡമായതുമാക്കിയയ്തിനു സുഹൃത്തുക്കളുടെ കൂടെ കയ്യടി വാങ്ങി മഹേഷ്.

പുതിയ ജോലിക്ക് ജോയിൻ ചെയ്തിട്ടേ ഉള്ളൂ അതിന്റെ തിരക്കിനും ടെൻഷനുകൾക്കും ഇടയിൽ ദീപയുടെ കോളേജ് കാല കാമുകന്മാരുടെ പുതിയ ലിസ്റ്റും അവരുടെ ഭാര്യമാരുടെ കോളുകളും വരല്ലെ എന്ന പ്രാർഥനയിലാണ്‌ ഇപ്പം മഹേഷ്…

ഇത്‌ ഒരു പ്രവാസിയുടെ യഥാർത്ഥ ജീവിതാനുഭവമാണ്

Avatar

Staff Reporter