ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റു മരിച്ച ആദിവാസിയുവാവ് മധുവിനെ അനുജനെന്ന് വിശേഷിപ്പിച്ച നടന്‍ മമ്മൂട്ടിയുടെ വാക്കുകളില്‍ ചിലര്‍ രോഷാകുലരായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. ഇത് മെഗാസ്റ്റാറിന്റെ നാട്യമാണെന്നു വരെ പലരും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം പരോളിന്റെ ഔദ്ദ്യോഗിക ഫെയ്‌സ്ബുക് പോസ്റ്റില്‍ അതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന് രാഷ്ട്രീയം ഇല്ല, ജാതിയും മതവും ഇല്ല. പ്രതികരിച്ചാൽ വ്യക്തിപരമായി മമ്മൂട്ടിയ്ക്ക് പ്രശ്നങ്ങൾ ഒന്നും വരില്ല. അതുകൊണ്ട് സുഖമായി പ്രതികരിക്കാം. സഹപ്രവർത്തകയെ ഫാൻസ് ഗുണ്ടകൾ സൈബർ ആക്രമണത്തിന് വിധേയമാക്കിയപ്പോൾ മിണ്ടാതിരുന്ന മഹാനാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങു തകർത്തപ്പോൾ മിണ്ടാതിരുന്ന മഹാനാണ്.
കേരളത്തിലും ഇന്ത്യയിലും എന്ത് നടന്നാലും തന്റെ വ്യക്തിഗത സുഖങ്ങൾക്ക് കോട്ടം തട്ടും എന്ന ഭയത്തിൽ മിണ്ടാതിരുന്ന മമ്മൂട്ടിയെപോലുള്ള സിനിമാ താരങ്ങൾ ഈ സേഫ് സോണ് വിഷയത്തിൽ പ്രതികരിച്ചത് തട്ടും മുട്ടും ഇല്ലാതെ മാനവിക മൈലേജ് നേടാൻ വേണ്ടി ആണ്.
മറ്റ് സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് പേരും സംഭവവും എതിരാളികളെയും പേരെടുത്ത് പറഞ്ഞ് പ്രതികരിക്കാൻ മെഗാതാരത്തിന് മുട്ട് വിറയ്ക്കും. ഇങ്ങിനെ നീളുന്നു മമ്മൂട്ടിയ്ക്ക് എതിരായി സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതിഷേധങ്ങൾ. ഇതിനെല്ലാം ചേർത്തുള്ള മറുപടി ആണ് പരോളിന്റെ ഔദ്യോഗിക പോസ്റ്റിൽ നൽകിയിരിക്കുന്നത്.
മധുവിനെ ആദിവാസിയെന്നു വിളിച്ചതിൽ ചിലർക്ക് രോഷം, ആദിവാസിയെന്നല്ല, എന്റെ അനുജനെന്നു വിളിച്ചുവെന്ന വാക്കില്‍ പിടിച്ച് മറ്റ് ചിലര്‍. മമ്മൂട്ടിയുടേത് ഭംഗിവാക്കല്ല; ആദിവാസി ഊരുകളിലുണ്ട് ആ കൈപ്പാടുകള്‍ എന്ന് തെളിയിക്കുന്ന പരോള്‍ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന കുറിപ്പിനു കീഴില്‍ വീഡിയോയും പങ്കു വെച്ചിട്ടുണ്ട്.