മലയാളം ഇ മാഗസിൻ.കോം

ദിവസങ്ങൾക്കകം കോവിഡ്‌ വീണ്ടും തീവ്രമാകും? വാക്സിനെ പോലും മറികടക്കുന്ന കൂടുതൽ വ്യാപന ശേഷിയുള്ള പുതിയ വകഭേദം ആശങ്കപ്പെടുത്തുന്നത്‌

കോവിഡ് വാക്സിനുകളെ മറികടക്കുന്ന അതിതീവ്ര വ്യാപനശേഷിയുമായി ദക്ഷിണാഫ്രിക്കന്‍ വകഭേദം പടരുന്നതായി ശാസ്ത്രജ്ഞന്മാര്‍. ഇവ അതിവേഗത്തില്‍ കൂടുതല്‍ ജനിതകമാറ്റത്തിന് വിധേയമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ മെയ് മാസത്തില്‍ ആദ്യമായി കണ്ടെത്തിയ സി.1.2 എന്ന വൈറസ് ഓഗസ്റ്റ് ആയപ്പോഴേക്കും നിരവധി രാജ്യങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കോറോണ വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം സി.1.2 എട്ട് രാജ്യങ്ങളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എടുക്കാന്‍ കേരളം. വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശധന നടത്തും. ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്കുവാനുള്ള സജ്ജികരണം ഏര്‍പ്പെടുത്തും. 60 വയസിന് മുകളിൽ ഉള്ളവരിൽ വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കാനും തീരുമാനമായി. ഇന്നുചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

അതിവേഗം പടരാൻ ശേഷിയുള്ള സി.1.2 വൈറസിനെ മേയ്‌ മാസത്തിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യുസിലാൻഡ്, പോർച്ചുഗൽ അടക്കം ഏഴു രാജ്യങ്ങളിൽ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം കൂടിയാണിത്. 2019 ൽ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിൽനിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകർ പറയുന്നു.

വരും ആഴ്ചകളിൽ ഈ വൈറസിന് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാം. അങ്ങനെ വന്നാൽ വാക്സീൻകൊണ്ട് ഒരാൾ ആർജിക്കുന്ന പ്രതിരോധശേഷിയെ പൂർണ്ണമായി മറികടക്കാൻ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കും. അതിനാൽ ഈ വകഭേദത്തെപ്പറ്റി കൂടുതൽ ഗവേഷണങ്ങൾ ആവശ്യമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതുവരെ ഇന്ത്യയിൽ C.1.2 റിപ്പോർട്ട് ചെയ്തിട്ടില്ല.

നിലവില്‍ ഈ വകഭേദത്തെ വേരിയന്റ് ഓഫ് ഇന്ററസ്റ്റ് എന്ന വിഭാഗത്തിലാണ് ഡബ്ല്യുഎച്ച്ഒ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഒന്നാം തരംഗത്തിന് ഇടയാക്കിയ സി.1 വൈറസിന് ജനിതകമാറ്റം സംഭവിച്ചാണ് സി.1.2 രൂപമെടുത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ കോവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഇതുവരെ സി.1.2 വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞു.

ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളില്‍ ഏറ്റവും കൂടിയ ജനിതകമാറ്റ നിരക്കാണ് സി.1.2 രേഖപ്പെടുത്തിയതെന്നും ദക്ഷിണാഫ്രിക്കന്‍ പഠനത്തില്‍ പങ്കാളിയായ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയിലെ വൈറോളജിസ്റ്റായ ഉപാസന റേ വിശദീകരിക്കുന്നു. പ്രതിവര്‍ഷം 41.8 തവണ സി.2.1 വകഭേദം ജനിതക മാറ്റത്തിന് വിധേയമാകുമെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളുടെ രണ്ടിരട്ടിയാണ്.

ദക്ഷിണാഫ്രിക്കയിലെ ജിനോം സീക്വന്‍സിങ്ങില്‍ സി.1.2 സാന്നിധ്യം പ്രതിമാസം ഉയരുകയാണ്. മെയ് മാസത്തില്‍ ഉണ്ടായിരുന്ന 0.2 ശതമാനത്തില്‍ നിന്നും ജൂലൈയില്‍ രണ്ട് ശതമാനമായി ഉയര്‍ന്നു. തുടര്‍ച്ചയായ ജനിതകമാറ്റങ്ങളിലൂടെ സ്പൈക്ക് പ്രോട്ടീനിലുണ്ടായ മാറ്റങ്ങള്‍ വാക്സിനുകള്‍ക്കെതിരെയുള്ള ശേഷി നേടിയതായും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Avatar

Staff Reporter