തനിക്കെതിരെ യാതൊരുവിധ വധഭീഷണിയും ഉണ്ടായിട്ടില്ലെന്നും ആരും കത്തിമുനയിൽ നിർത്തിയിട്ടില്ലെന്നും ചലച്ചിത്രതാരം മഞ്ജുവാര്യർ. കഴിഞ്ഞ രണ്ട് ദിവസമായി ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ചെങ്കൽച്ചൂള നിവാസികളെ മോശക്കാരായി ചിത്രീകരിക്കാനും അവരെ തങ്ങൾക്ക് എതിരാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇതിനു പിന്നിൽ. ഇത്തരം വാർത്തകളുടെ ലക്ഷ്യമെന്തെന്ന് അറിയില്ല. സിനിമയിലുളള ചിലരുടെ ക്വട്ടേഷനാണെന്ന നിറം പിടിപ്പിച്ച നുണകൂടി അതിനൊപ്പം ചേർത്തു.
തിരുവനന്തപുരം ചെങ്കൽ ചൂളയിൽ പുരോഗമിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ പുസ്തക വിതരണച്ചടങ്ങിലേക്ക് ക്ഷണിക്കാനായി പുറത്ത് നിന്നുള്ള ചിലർ ലൊക്കേഷനിലെത്തിയിരുന്നു. കഥാപാത്രത്തിനുള്ള മേക്കപ്പ് ദിവസം മുഴുവൻ സൂക്ഷിക്കേണ്ടതിനാൽ ചടങ്ങിനെത്താനുളള അസൗകര്യം അണിയറ പ്രവർത്തകർ മുഖേനയും, ഞാൻ നേരിട്ടും അവരെ അറിയിച്ചിരുന്നു. വരണമെന്ന് അവർ ആദ്യം നിർബന്ധം പിടിക്കുകയും കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോൾ ശാന്തരായി മടങ്ങുകയും ചെയ്തു. ഇതിനെയാണ് കത്തിമുനയിൽ നിർത്തിയെന്നും എനിക്കെതിരായി വധഭീഷണി മുഴക്കിയെന്നുമൊക്കെയുള്ള വാർത്തയാക്കി ചില ഓൺലൈൻ മാധ്യമങ്ങൾ മാറ്റിയത്.