ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ ശോഭന സുരേഷ്ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മണിച്ചിത്രത്താഴ് എന്ന ചിത്രം തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ റീമേക്ക് ചെയ്തിട്ടുണ്ട്. ഹിന്ദിയിൽ ഭൂൽ ഭുലൈയ്യ എന്ന പേരിൽ പ്രിയദർശൻ അക്ഷയ്കുമാർ വിദ്യാബാലൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രവും വൻ വിജയം ആയിരുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം ഭൂൽ ഭുലൈയ്യക്ക് രണ്ടാം ഭാഗം വരുന്നു. പക്ഷെ അക്ഷയ് കുമാറും പ്രിയദർശനും ചിത്രത്തിന്റെ ഭാഗമല്ല എന്ന വാർത്ത ആരാധകർക്ക് നിരാശയുണ്ടാക്കിയിട്ടുണ്ട്. അതേ സമയം വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ മണിച്ചിത്രത്താഴിനെക്കുറിച്ച് നിങ്ങൾക്കറിയാത്ത 6 പിന്നാമ്പുറ വിശേഷങ്ങൾ ഇതാ.
1. ഷൂട്ടിങ്ങ് നിരോധനമുണ്ടായിരുന്ന പത്മനാഭപുരം പാലസിൽ, അന്നത്തെ സാംസ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന ടി.എം.ജേക്കബിന്റെ സ്പെഷ്യൽ അനുവാദം വാങ്ങിയായിരുന്നു ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. പത്മനാഭപുരം കൊട്ടാരത്തിൽ വളരെ ചുരുക്കം ദിവസങ്ങൾ മാത്രമേ ഷൂട്ടിങ്ങിന് അനുമതി ലഭിച്ചുള്ളൂ എന്നതിനാൽ, തൃപ്പൂണിത്തുറ ഹിൽ പാലസിലും ഒരുപാട് ഭാഗങ്ങൾ ഷൂട്ട് ചെയ്യേണ്ടി വന്നു. ഒടുവിൽ, രണ്ടും കൂടെ ചേർന്നതായിരുന്നു സിനിമയിൽ നാം കണ്ട മാടമ്പിള്ളി തറവാട്.
2. സംവിധായകൻ ഫാസിലിനൊപ്പം, മറ്റു പ്രശസ്ത സംവിധായകരായ പ്രിയദർശൻ, സിബി മലയിൽ, സിദ്ദിക്ക് ലാൽ തുടങ്ങിയവർ ഓരോ യൂണിറ്റുകളായി പിരിഞ്ഞ്, ഓരോ ഭാഗങ്ങൾ ഷൂട്ട് ചെയ്താണ് മണിച്ചിത്രത്താഴ് പൂർത്തിയാക്കിയത്. പ്രിയദർശനു വേണ്ടിയും, സിദ്ദിക്ക്-ലാലുമാർക്കു വേണ്ടിയും പ്രശസ്ത ഛായാഗ്രാഹകൻ വേണുവും, സിബിമലയിലിനു വേണ്ടി സണ്ണിജോസഫും, മുഖ്യ സംവിധായകനായ ഫാസിലിനു വേണ്ടി ആനന്ദക്കുട്ടനുമാണ് ക്യാമറ ചലിപ്പിച്ചത്.
3. ഗംഗ അല്ലിയെ ഓടിക്കുന്ന രംഗം, പലവട്ടം പൂക്കാലം എന്ന പാട്ട് തുടങ്ങിയവയാണ് പ്രിയദർശൻ സംവിധാനം ചെയ്തത്. തുടക്കത്തിലെ ഇന്നസെന്റ് ഗണേഷ് കോമഡിയും, കുതിരവട്ടം പപ്പുവിന്റെ മന്ത്രവാദവും ഒക്കെ സംവിധാനം ചെയ്തത് സിദ്ദിക്ക്-ലാലുമായിരായിരുന്നു. പഴംതമിഴ് പാട്ടിഴയും എന്ന പാട്ടിലെ പ്രധാന ഭാഗങ്ങളുടെ പിന്നിൽ സിബിമലയിലായിരുന്നു.എന്നാൽ, ക്ലൈമാക്സ് ഉൾപ്പെടെ ചിത്രത്തിലെ മർമ്മപ്രധാനമായ മറ്റെല്ലാ രംഗങ്ങളും ഫാസിൽ തന്നെയാണ് സംവിധാനം ചെയ്തത്.
5. ഒരു മുറൈ വന്ത് പാർത്തായാ എന്ന ഗാനരംഗത്തിലെ പഴയകാലം ഷൂട്ട് ചെയ്യുമ്പോൾ , പുറത്ത് നല്ല മഴ പെയ്യുകയായിരുന്നു. ആനന്ദക്കുട്ടൻ എന്ന പരിചയസമ്പന്നനായ ക്യാമറാമാൻ, മഴയുടെ ലക്ഷണം പുറത്തറിയാത്ത രീതിയിലായിരുന്നു ആ രംഗങ്ങൾ ഷൂട്ട് ചെയ്തത്.
5. മണിച്ചിത്രത്താഴിന്റെ കഥ പറയാനായി മധുമൂട്ടം എന്ന എഴുത്തുകാരൻ ഫാസിലിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടത്, അതിലേറെ രസകരമായൊരു കഥയാണ്. സോഫയിൽ ചാരിക്കിടന്നാണ് ഫാസിൽ കഥ കേൾക്കാൻ തുടങ്ങിയത്. ഒഴുക്കൻ മട്ടിൽ കഥ കേട്ടു തുടങ്ങിയപ്പോൾ, തുടക്കത്തിലേ ഫാസിലിന് മടുത്തു. അത് കൊണ്ട് തന്നെ, ആളെ ഒഴിവാക്കണം എന്ന രീതിയിലാണ് അദ്ദേഹം ബാക്കി ഭാഗം കേട്ടത്.
എന്നാൽ, ആ കഥയുടെ പ്രധാന വശങ്ങളിലേക്ക് മധുമൂട്ടം എത്തിയപ്പോൾ ഫാസിലിന് ത്രില്ലായി. പിന്നീട്, അത് മുഴുവൻ കേട്ടു തീരുന്നത് വരെ, മധുമൂട്ടത്തിന്റെ മുന്നിൽ അമ്പരപ്പോടെ ഇരിക്കുകയായിരുന്നു ഫാസിൽ! ഒടുവിൽ മധുമൂട്ടത്തിനെ കെട്ടിപ്പിടിച്ച്, അതിയായ ആഹ്ലാദത്താൽ ഗ്രേറ്റ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ്, അദ്ദേഹം പൊട്ടിച്ചിരിക്കുകയുണ്ടായി. ബാക്കി ചരിത്രമാണ്.
6. ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ് ടി.വി. ചാനലുകളിൽ സംപ്രേഷണം ചെയ്യുമ്പോൾ ഏറ്റവും അധികം റേറ്റിംഗ് ലഭിക്കുന്ന സിനിമ. മലയാളത്തിലെ ഏതെങ്കിലും ഒരു ചാനലിൽ, ഏറ്റവും അധികം തവണ സംപ്രേഷണം ചെയ്യപ്പെട്ട സിനിമ എന്ന റെക്കാർഡും മണിച്ചിത്രത്താഴ് എന്ന അത്ഭുത സിനിമയ്ക്ക് സ്വന്തം. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഉൾപ്പെടെ റേമേയ്ക്ക് ചെയ്യപ്പെട്ട ഭാഷകളിലെല്ലാം തന്നെ സൂപ്പർ ഹിറ്റായ ചിത്രമാണ് മണിച്ചിത്രത്താഴ്.
സുരേഷ്കുമാർ രവീന്ദ്രന്റെ പിന്നാമ്പുറ വിശേഷങ്ങളിൽ നിന്ന്
ചിത്രത്തില് അടുക്കളയിലെ മണ്കുടം പൊട്ടുന്ന രംഗത്തില് അതെങ്ങിനെ പൊട്ടിയെന്ന് നമ്മള് പലരും ആലോചിച്ചു കാണും. ഇതാ ഇത് കണ്ടുനോക്കു.