മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളുടെ ലിസ്റ്റിൽ എന്നും സത്യൻ അന്തിക്കാട് ചിത്രങ്ങൾക്കൊരിടമുണ്ട്. സാധാരണക്കാരന്റെ ജീവിത യാഥാർത്ഥ്യങ്ങൾക്ക് നേരെ തിരിച്ച ക്യാമറയായിരുന്നു സത്യൻ അന്തിക്കാട് ചിത്രങ്ങൾ. വർഷങ്ങൾ പിന്നിട്ടാലും അവ പ്രേക്ഷകർക്ക് പ്രിയങ്കരങ്ങളാകുന്നതും ഇതേ കാരണങ്ങളാൽ തന്നെയാണ്.
സത്യന് അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ കൂട്ടുകെട്ടിൽ വിരിഞ്ഞ നാടോടിക്കാറ്റ് ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളുടെ ലിസ്റ്റിലെ ആദ്യ സ്ഥാനത്തുള്ള ചിത്രമാണ്. നാടോടിക്കാറ്റ് പ്രേക്ഷരിലേക്ക് എത്തിയിട്ട് 2018 നവംബർ ആറിന് 31 വർഷങ്ങൾ പിന്നിടും. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥയ്ക് പിന്നിലെ ആരും അറിയാത്ത രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ് പ്രശസ്ത സംവിധായകൻ ആയ ലാൽ.
ഫാസിലിന്റെ സംവിധാന സഹായി ആയി സിദ്ധിക്കും ലാലും ജോലി ചെയ്തിരുന്ന സമയത്താണ് നാടോടിക്കാറ്റ് സിനിമ ഇറങ്ങുന്നത്. ശ്രീനിവാസന്റെ തിരക്കഥ എന്ന് സിനിമാ ലോകം ഒന്നടങ്കം വിശ്വസിച്ച നാടോടിക്കാറ്റ് തന്റെ തിരക്കഥ ആണെന്ന വിവാദ വാദവും ആയാണ് ലാൽ രംഗത്ത് വന്നത്. ഒരു ചാനൽ പരിപാടിയ്ക്കിടെ നടന്ന സംഭാഷണത്തിലാണ് ലാൽ ഇത് വെളിപ്പെടുത്തിയത്.
\”സത്യൻ അന്തിക്കാടും ശ്രീനിവാസനും കൂടി തന്റെയും സിദ്ധിഖിന്റെയും അടുത്ത് തങ്ങളുടെ തിരക്കഥ കേൾക്കാൻ വന്നപ്പോൾ ഞങ്ങൾക്കൊപ്പം ഫാസിൽ സാറും ഉണ്ടായിരുന്നു എന്നും നോട്ട് എഴുതുന്ന പോലെ അവർ എന്തൊക്കെയോ കുറിച്ചു കൊണ്ട് പോയി എന്നും\” ലാൽ പറയുന്നു.
പലരും കേസ് കൊടുക്കാൻ നിർബന്ധിച്ചപ്പോൾ തുടക്കക്കാരായ ലാലിലോടും സിദ്ധിഖിനോടും അത് വേണ്ടാ എന്ന് പറഞ്ഞത് ഫാസിൽ ആണെന്നും ലാൽ പറഞ്ഞു.
\”നിങ്ങൾ സിനിമയിൽ തുടക്കക്കാരാണ്, കേസും വഴക്കുമായി നിങ്ങൾ പോകേണ്ട, നിങ്ങളുടെ ചിന്തകൾ മലയാള സിനിമയിൽ വിലപ്പോകുന്നതാണ് അല്ലെങ്കിൽ ചിലവാകുന്നതാണ് എന്ന് നിങ്ങൾക്ക് ഈ സിനിമ കൊണ്ട് മനസിലാക്കാൻ സാധിച്ചില്ലേ\” എന്ന് പറഞ്ഞാണ് ഫാസിൽ സർ കേസിന് പോകുന്നതിൽ നിന്നും വിലക്കിയത് എന്നും ലാൽ കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ വിജയ ചരിത്രം സൃഷ്ടിച്ച ഒരു ചിത്രം ആയിരുന്നു നാടോടിക്കാറ്റ്.
നാടോടിക്കാറ്റ് സിനിമ ഇപ്പോഴും ടിവിയിൽ വരുമ്പോൾ കാണാറുമുണ്ട് അസ്വദിക്കാറുമുണ്ടെന്ന് പറഞ്ഞ ലാലിനെ രൂപക്കൂട്ടിൽ ഇരുത്തേണ്ട ആളാണെന്ന് അവതാരകൻ ജോൺ ബ്രിട്ടാസ് പറഞ്ഞു. വീഡിയോ കാണാം.