വില്ലനായും സഹനടനായുമൊക്കെ സിനിമയിൽ തിളങ്ങിയ കൊല്ലം തുളസി തന്റെ വ്യക്തിജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുന്നു. താനും ഭാര്യയും വർഷങ്ങളായി പിരിഞ്ഞാണ് കഴിയുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ദാമ്പത്യ ജീവിതത്തിൽ തുടക്കം മുതൽ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. ശ്രീകണ്ഠൻ നായർ ആവതാരകനായി എത്തുന്ന ‘ഒരു കോടി’ എന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് കൊല്ലം തുളസി മനസ് തുറന്നത്.
‘തുടക്കം മുതലേ വിവാഹ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഞാൻ അഭിനയിക്കുന്നത് അവർക്ക് ഇഷ്ടമായിരുന്നില്ല. നടിമാരുടെ കൂടെ അഭിനയിച്ചാൽ, അവരെല്ലാം എന്റെ കാമുകിമാർ ആണെന്നൊക്കെ ആയിരുന്നു ധാരണ. അങ്ങനെയൊരു മാനസികാവസ്ഥ അവർക്ക് ഉണ്ടായിരുന്നു. അമ്മയും മോനുമൊക്കെയായി അഭിനയിക്കുന്നതും, ഭാര്യയായി അടുത്ത് നിന്ന് അഭിനയിക്കുന്നതുമൊന്നും അവർക്ക് ഇഷ്ടമല്ലായിരുന്നു. നാടകത്തിലും അങ്ങനെയൊക്കെ ആയിരുന്നു.

ആ ബന്ധത്തിൽ ഒരു മകളുണ്ട്. അവളിപ്പോൾ ഓസ്‌ട്രേലിയയിലാണ്. എഞ്ചീനിയറാണ്. മരുമകൻ ഡോക്ടറാണ്. അവർ അവിടെ സെറ്റിലാണ്. മകളുമായി ഒരു ബന്ധവുമില്ല. മകളെ കാണണമെന്ന് തോന്നിയ അവസ്ഥയുണ്ടായിരുന്നു. ഇപ്പോൾ ഞാൻ ആ പേജ് കീറിവലിച്ചു കളഞ്ഞു.
ദാമ്പത്യം ഇപ്പോഴും ഉണ്ട്. നിയമപരമായി ഞങ്ങൾ വേർപിരിഞ്ഞിട്ടില്ല. ഇനി ഞങ്ങളൊന്നിക്കാൻ സാധ്യതയില്ല. എന്നെ വിവാഹം ചെയ്യും മുൻപ് അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. അവരുടെ ഭർത്താവ് മരിച്ച് പോയി. ഞാൻ കോർപറേഷനിൽ ജോലി ചെയ്യുമ്പോൾ, മരിച്ചുപോയ ഭർത്താവിന്റെ ഡെത്ത് സർട്ടിഫിക്കറ്റ് മേടിക്കാൻ അവർ വന്നിരുന്നു. അപ്പോഴാണ് അവരെ പരിചയപ്പെട്ടത്. അതൊരു പിഴവായിരുന്നു. ക്യാൻസർ വന്നിട്ടു പോലും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല അവർ. അന്നെടുത്ത തീരുമാനം തെറ്റിപ്പോയെന്ന് മനസിലാക്കാൻ ഇതിൽ കൂടുതൽ വലിയ അനുഭവം വേണ്ടല്ലോ.
ഭാര്യയുടെ രണ്ടാം വിവാഹവും എന്റെ ആദ്യ വിവാഹമായിരുന്നു അത്. ഞാൻ കീമോ എടുത്ത് കിടക്കുന്ന സമയത്താണ് അവർ വീട്ടിൽ നിന്നും ഇറങ്ങി പോവുന്നത്. ഒരിക്കൽ തിരിച്ച് വന്നപ്പോൾ വരേണ്ടെന്ന് ഞാൻ പറഞ്ഞു. ഇടയ്ക്കിടെ വന്ന് സാരിയും മറ്റുമൊക്കെ എടുത്ത് പോവുമായിരുന്നു. പിന്നെ വരാതായി. പശ്ചാത്താപ ചിന്തയൊന്നും ഉള്ള ആളല്ല അത്. മോളോടും എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്. അതാണ് അവളും എന്നിൽ നിന്നും അകന്ന് നിൽക്കുന്നത്’, കൊല്ലം തുളസി പറഞ്ഞു.
YOU MAY ALSO LIKE THIS VIDEO