പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം നടന്നിട്ട് മാസങ്ങൾ പിന്നിടുകയാണ്. ജസ്ന എവിടെ എന്നു കണ്ടെത്താൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. കേസില്‍ പോലീസ് എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട് എങ്കിലും ജസ്‌നയെ കുറിച്ച് ഇതുവരെയും ഒന്നും കണ്ടെത്താൻ പോലീസിനും ആയിട്ടില്ല.
ജെസ്‌നയുടെ വീട്ടില്‍നിന്ന് രക്തം പുരണ്ട വസ്ത്രം പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ഈ വസ്ത്രത്തെ കുറിച്ചും അന്വേഷണം നടക്കുകയാണ്. കൂടാതെ ജെസ്‌നയുടെ ഫോണില്‍ നിന്ന് അയച്ച സന്ദേശങ്ങളും കോള്‍ വിവരങ്ങളും പൊലീസ് വീണ്ടെടുക്കുകയും ഇതേ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയുകയും ചെയ്യുന്നുണ്ട്.
മൊബൈൽ ഫോണിൽ നിന്നും സന്ദേശങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ് ജസ്‌നയുടെ ഫോൺ പോലീസ് കണ്ടെത്തിയത്. കാണാതാവുന്നതിന്റെ തലേ ദിവസം ജസ്ന താൻ മരിക്കാൻ പോകുന്നു എന്ന സന്ദേശം അയച്ച യുവാവിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടന്നു വരികയാണ്.
ഇതിനിടയിൽ ജെസ്നയുടെ കേസിൽ പുത്തൻ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ജെസ്‌നയുടെ പിതാവിന്റെ നിയന്ത്രണത്തിലുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പരിസരത്താണ് പോലീസ് ഇപ്പോൾ പരിശോധന നടത്തിയിരിക്കുന്നത്.
ജലത്തിന്റെയും വൈദ്യുതിയുടെയും അഭാവം കാരണം കഴിഞ്ഞ ജനുവരിയില്‍ നിര്‍മാണം പാതിവഴിയില്‍ നിർത്തി വച്ചിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിര്‍മാണ സ്ഥലത്താണ് പോലീസ് പരിശോധന നടത്തിയത്. മോഹൻലാൽ നായകനായ ദൃശ്യം സിനിമയിൽ വില്ലനായെത്തുന്ന ചെറുപ്പക്കാരന്റെ മൃതദേഹം മറവു ചെയ്ത രീതി അനുസരിച്ചുള്ള ‘ദൃശ്യം’ മോഡല്‍ സാധ്യതയാണു പോലീസ് ഈ നിർമ്മാണ സ്ഥലത്ത് പരിശോധിച്ചത് എന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം.
അന്വേഷണത്തെ ബാധിക്കും എന്ന കാരണത്താൽ പരിശോധനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ പോലീസ് തയാറായിട്ടില്ല. കെട്ടിടം കുഴിച്ച് പരിശോധിച്ചില്ല പകരം ഡിറ്റക്ടര്‍ ഉപയോഗിച്ചു പരിശോധിച്ചെന്നാണു മറ്റൊരു വിവരം. ഇത്തരമൊരു സംശയം ജെസ്നയ്ക്ക് വേണ്ടി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ചിരുന്നു. നേരത്തേ, മുക്കൂട്ടുതറയിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു.