മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ കിലുക്കം 365 ദിവസങ്ങളോളം തീയറ്ററിൽ നിറഞ്ഞോടിയ സിനിമയാണ്. ആ സിനിമ പ്രധാനമായും 4 പേരെ ചുറ്റിപ്പറ്റിയുള്ളതാണ്. മോഹൻലാലിന്റെ ജോജി, ജഗതിയുടെ നിശ്ചൽ, രേവതി, തിലകൻ. എന്നാൽ ചിത്രത്തിൽ അവരെ കൂടാതെ നിരവധി കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ട്. ഇന്നസെന്റ്, മുരളി, ഗണേഷ് കുമാർ അങ്ങനെ നിരവധി പേർ. പൂജപ്പുര രവി എന്ന നടൻ പോലും ഒരു സീനിൽ സംസാരിക്കുന്നുണ്ട്. എന്നാൽ സിനിമയിൽ രണ്ടേ രണ്ട് അപ്രധാന രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരാളുണ്ട്. ജഗദീഷ്. ഡയലോഗ് പോലുമില്ലാതെയാണ് ജഗദീഷ് എന്ന അന്നത്തെ പ്രമുഖ നടൻ ആ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. തിക്കുറുശി അവതരിപ്പിക്കുന്ന ചായക്കടക്കാരന്റെ സീനിലും, ഊട്ടിപ്പട്ടണം എന്ന പാട്ടിന്റെ ഒരു രംഗത്തിലും.
എന്നാൽ ജഗദീഷിന് സിനിമയിൽ 15 ഓളം സീനുകൾ ഉണ്ടായിരുന്നതായി ജഗദീഷ് തന്നെ വെളിപ്പെടുത്തി. ചിത്രത്തിൽ ഒരു ഫോട്ടോഗ്രാഫറിനെയാണ് ജഗദീഷ് അവതരിപ്പിച്ചത്. ജഗതി ശ്രീകുമാറും ഒത്തുള്ള മത്സര ഫോട്ടോഗ്രഫി രംഗങ്ങളും കോമ്പിനേഷൻ സീനുകളും കോമഡി രംഗങ്ങളുമായിരുന്നു അധികവും. എന്നാൽ ഇതൊന്നും സിനിമ റിലീസ് ആയപ്പോൾ വന്നില്ല. അതിന്റെ കാരണം ജഗദീഷ് പറയുന്നത് ഇങ്ങനെ. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റിംഗ് സമയത്ത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് വേണു നാഗവള്ളി വിളിച്ചു, അദ്ദേഹം പറഞ്ഞു സിനിമ എഡിറ്റിംഗ് ചെയ്ത് വന്നപ്പോൾ 5 മണിക്കൂറിൽ അധികമുണ്ട്. അതിനാൽ അപ്രധാനമായ രംഗങ്ങൾ എല്ലാം ഒഴിവാക്കുകയാണ്. ജഗദീഷിന് സിനിമയിലെ കഥാഗതിയിലെ പ്രധാന വേഷം അല്ലാത്തതിനാൽ ജഗദീഷിന്റെ രംഗങ്ങൾ മിക്കതും ഒഴിവാക്കും. ഒന്നും തോന്നരുത് എന്ന്. കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നിയിരുന്നു. പിന്നെ വേറെ നിവർത്തിയില്ലാതെ സഹിക്കുകയായിരുന്നു. സിനിമ റിലീസ് ആയി സൂപ്പർ ഹിറ്റായി ചരിത്രമായി മാറിയപ്പോൾ നഷ്ടബോധം തോന്നിയിരുന്നതായും ജഗദീഷ് പറഞ്ഞു.
അങ്ങനെയാണ് മുഴുനീള വേഷം ചെയ്ത ജഗദീഷ് ചിത്രത്തിൽ നിന്ന് പുറത്തായത്. ചാനൽ പരിപാടിക്കിടെയാണ് ജഗദീഷ് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. നന്ദുവിനും സമാനമായ അനുഭവമാണ് ചിത്രത്തിൽ നിന്നും ഉണ്ടായത്. ചിത്രത്തിൽ കുറേയെറെ രംഗങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും അപ്രധാന കഥാപാത്രമായതിനാൽ ചിത്രത്തിന്റെ എഡിറ്റിംഗ് സമയത്ത് നന്ദുവിനെയും ഒഴിവാക്കുകയായിരുന്നുവെന്ന് നന്ദുവും ഒരു ചാനൽ പരിപാടിക്കിടെ പറഞ്ഞിരുന്നു.