ഇന്നസെന്റിന്റെ ചിരി അദ്ദേഹത്തിനു നൽകിയ സമ്മാനം തന്നെയായിരുന്നു മലയാള സിനിമയിലെ മികച്ച ഹാസ്യ താരം എന്ന പദവി. ഹാസ്യ താരം എന്നതിനപ്പുറം സ്വഭാവ നടനായും വില്ലനായും തിളങ്ങിയ മലയാളത്തിന്റെ സ്വന്തം ഇരിങ്ങാലക്കുടക്കാരൻ. എന്താണ് നടനും എം.പിയുമായ ഇന്നസെന്റിന്റെ കയ്യിൽ ഉള്ളതെന്ന് ചോദിച്ചാൽ നീണ്ടു നിവർന്നു കിടക്കുന്ന ജീവിതം കാട്ടി തരും അദ്ദേഹം. സിനിമാ നടനായും ഒരു മഹാരോഗത്തിന്റെ ഉടമയായും എംപിയായുമൊക്കെ ജീവിതം ജീവിച്ചു തീർക്കുമ്പോൾ ഒരുപക്ഷെ ഈ മൂന്നു കാലത്തിലും ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുണ്ടാവുക ചിരിയെ കുറിച്ചാണെന്നു തോന്നുന്നു. പതിറ്റാണ്ടുകൾ സിനിമയിൽ നിൽക്കുക, മലയാള സിനിമ എന്ന് പറയുമ്പോൾ അറിയാതെ ഓർക്കുന്ന പല മുഖങ്ങളിൽ ഒന്നായി മാറുക.
ഈ പറയുന്നത് അൽപം വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. മോഹൻലാലുമൊത്ത് ഒരുപാട് സിനിമകളിൽ ചേട്ടനായും, അമ്മാവനായും, കൂട്ടുകാരനായുമൊക്കെ അഭിനയിച്ചിട്ടുള്ള ഇന്നസെന്റിന് പക്ഷെ ഇതുവരെയും ഒരാഗ്രഹം മാത്രം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരുടെയും ഒപ്പം അച്ഛനായും അമ്മാവനായും ചേട്ടനായുമൊക്കെ അഭിനയിച്ചിട്ടുള്ള മലയാളത്തിന്റെ പ്രിയ താരമാണ് നിലവിൽ താര സംഘടനയായ അമ്മയുടെ പ്രസിഡന്റും ഇപ്പോൾ ചാലക്കുടിയെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗവും കൂടിയായ ഇരിങ്ങാലക്കുടക്കാരൻ വെരി വെരി സ്പെഷ്യൽ ഇന്നസെന്റ്. സാക്ഷാൽ മമ്മൂട്ടിയുടെ വരെ അച്ഛനായി അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് ഇതുവരെയും പക്ഷെ മോഹൻലാലിന്റെ അച്ഛനായി അഭിനയിക്കാൻ സാധിച്ചിട്ടില്ല. അതിനുള്ള അവസരം ഒത്തു വന്നിട്ടില്ലായിരുന്നു എന്നു വേണം പറയാൻ.
ഇതൊരു കടുത്ത ആഗ്രഹമായി മനസിൽ കൊണ്ടു നടക്കുകയായിരുന്ന ഇന്നസെന്റ് ഒരിക്കൽ മോഹൻലാലിനോട് പറഞ്ഞു ലാലേ എനിക്ക് തന്റെ അച്ഛനായി ഒന്ന് അഭിനയിക്കണമെന്ന്. ഇതു കേട്ട മോഹൻലാൽ പറഞ്ഞത് ശരിയാക്കാം ചേട്ടാ എന്നായിരുന്നു. പക്ഷെ അടുത്ത ഒരു ചിത്രത്തിൽ ചെയ്തത് തികച്ചും വിപരീതമായ കാര്യം. മോഹൻലാലിന്റെ അച്ഛനാകാൻ കാത്തിരുന്ന ഇന്നസെന്റിനോട് മോഹൻലാൽ ചെയ്തത് \’കൊടും ചതി\’. അച്ഛനാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഒരാളെ കൊച്ചച്ചനോ വല്യച്ചനോ അല്ലെങ്കിൽ അമ്മാവനോ ചേട്ടനോ ആക്കാമായിരുന്നു. പകരം മോഹൻലാലിന്റെ മകനായിട്ട് അഭിനയിപ്പിക്കുകയായിരുന്നു ചെയ്തത്.
ഭദ്രൻ സംവിധാനം ചെയ്ത് മോഹൻലാൽ ഇരട്ടവേഷത്തിൽ അഭിനയിച്ച ഉടയോൻ എന്ന ചിത്രത്തിൽ ശൂരനാട് പാപ്പോയി എന്ന അച്ഛന്റെ രാരിച്ചൻ എന്ന മകനായി അഭിനയിച്ചത് ഇന്നസെന്റ് ആയിരുന്നു. അതിൽ ശൂരനാട് കുഞ്ഞ് എന്നൊരു മകൻ കഥാപാത്രവും മോഹൻലാൽ ചെയ്തിരുന്നു.
1972-ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ഇന്നസെന്റിന്റെ ആദ്യ ചിത്രം. നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തിയ ഇന്നസെന്റ് പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ഇന്നസെന്റിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. 17 വർഷം തുടർച്ചയായി താര സംഘടനയുടെ പ്രസിഡന്റായി തുടരുന്ന ഇന്നസെന്റ് പക്ഷെ അടുത്ത ജൂണിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ അമ്മയുടെ തലപ്പത്തേക്ക് വരാൻ ആഗ്രഹിക്കുന്നില്ല. പ്രസിഡന്റ് സ്ഥാനം താൻ ഒഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.