കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ ലോകം അമർന്നിട്ട് വർഷം ഒന്ന് തികയുന്നു. ഇതുവരെയും ജനജീവിതം സാധാരണ ഗതിയിലേക്ക് ആയിട്ടില്ല. കോവിഡിനെതിരെയുള്ള പ്രതിരോധ വാക്സിനുകളുടെ നിർമ്മാണവും പരീക്ഷണവും ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിൽ നടന്നു വരികയാണ്. നിരവധി പേർ ഇതിനോടകം കോവിഡ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന ചില വാർത്തകൾ ആശങ്കപ്പെടുത്തുനതാണ്.
കോവിഡ് വാക്‌സിൻ എടുത്തവരിൽ തെറ്റായ എച്ച്‌ഐവി പരിശോധനാ ഫലം കണ്ടതിനെത്തുടർന്ന് ഓസ്‌ട്രേലിയ പരീക്ഷണം നിർത്തിവച്ചു. ക്വീൻസ് ലാൻഡ് യൂണിവേഴ്‌സിറ്റി ബയോടെക് കമ്പനിയായ സിഎസ്‌എല്ലുമായി ചേർന്നു വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണമാണ് നിർത്തിയത്.
വാക്‌സിൻ കൊറോണ വൈറസിനെതിരെ സുരക്ഷിത കവചം ഒരുക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ശരീരത്തിൽ മറ്റു പാർശ്ശ്വ ഫലങ്ങളൊന്നും സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. 216 പേരിലാണ് വാക്‌സിൻ പരീക്ഷണം നടത്തിയത്. ഇവരിൽ ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും ക്മ്പനി പറഞ്ഞു.
എന്നാൽ വാക്‌സിൻ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികൾ എച്ച്‌ഐവി പരിശോധനയെ ബാധിക്കുന്നുണ്ട്. ചിലർ തെറ്റായ ഫലം നൽകുന്നു. ഹ്യൂമൺ ഇമ്യൂണോ വൈറസിന്റെ സാന്നിധ്യം ശരീരത്തിൽ ഇല്ലെങ്കിലും എച്ച്‌ഐവി പോസിറ്റിവ് റിസൽട്ട് ഉണ്ടാകാൻ ആന്റിബോഡികൾ കാരണമാവുന്നുണ്ട്. അതുകൊണ്ടുതന്നെ വാക്‌സിൻ പരീക്ഷണം നർത്തിവയ്ക്കുകയാണ്. വാക്‌സിൻ വിതരണം ചെയ്താൽ ആരോഗ്യമേഖല താളം തെറ്റുമെന്നും സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ നൽകിയ ഫയലിങ്ങിൽ കമ്പനി അറിയിച്ചു.
ഓസ്‌ട്രേലിയൻ ആരോഗ്യമേഖല അതീവ ജാഗ്രതയോടെയാണ് മുന്നോട്ടുപോവുന്നത് എന്നതിനു തെളിവാണ് പരീക്ഷണം ഉപേക്ഷിക്കാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ വാക്‌സിൻ തന്നെ പരിഷ്‌കരിച്ച് പരീക്ഷണം തുടരാനാവുമെങ്കിലും അതിനു സമയമില്ലെന്ന് ക്യൂൻസ് ലാൻഡ് സർവകലാശാലാ അധികൃതർ പറഞ്ഞു.