ടു കൺട്രീസ് കൊണ്ടുവന്ന സൂപ്പർ ഹിറ്റ് വിജയത്തിന്റെ ആഹ്ളാദാരവങ്ങൾക്കിടയിലും ജനപ്രിയ നായകൻ പറയുന്നു തനിക്ക് സിനിമകൾ ഇല്ലാതിരുന്ന കാലവുമുണ്ടായിരുന്നുവെന്ന്. ഒരു കാലത്ത് തന്നെ സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് തന്നെ പുറത്താകാൻ ഒരു കോക്കസുണ്ടായിരുന്നതായും ദിലീപ് പറഞ്ഞു. വിവാഹം കഴിഞ്ഞ സമയത്ത് അഞ്ചു മാസത്തോളം തനിക്ക് പടങ്ങളൊന്നും ഇല്ലായിരുന്നു. ആ സമയത്ത് ചെയ്ത പടങ്ങൾ വിചാരിക്കുന്ന പോലെ എത്തുന്നില്ല. ചില പടങ്ങൾ ഇറങ്ങുന്നില്ല, അങ്ങനെ അഭിനയം തൽക്കാലം നിർത്തി വച്ചു.
എന്നെ, ലാൽ ജോസിനെ, കാലാഭവൻ മണിയെ, ബിജുമേനോനെ ഞങ്ങൾ നാലുപേരെ ഇൻഡസ്ട്രിയിൽ നിന്നു തന്നെ പുറത്താക്കാനുള്ള ഒരു കോക്കസ് ഉണ്ടായിരുന്നു. ഞങ്ങളായിരുന്നല്ലോ കല്യാണത്തിന്റെ സംഘാടക സമിതി. കല്യാണത്തിന്റെ പേരിൽ ചലരൊക്കെ എതിർത്തു. എന്റെ കൂടെ നിന്നത് പ്രൊഡ്യൂസർ സുരേഷ് കുമാറാണ്. അദ്ദേഹം പറഞ്ഞത്, ഒരാൾ ജീവിതം തിരഞ്ഞെടുത്താൽ അത് പിന്നെ അവരുടെ ലൈഫാണ്. അതിൽ കയറി ഇടപെടുന്നതിനോട് ഞാൻ എതിരാണ്.
അതിനു ശേഷം എന്റെ ലൈഫിൽ മാറ്റമുണ്ടാക്കിയത് ജോക്കർ എന്ന ചിത്രമാണ്. ആ സമയത്തായിരുന്നു മീനാക്ഷിയുടെ ജനനം. അന്ന് മഞ്ജു പറഞ്ഞ ഒരു കാര്യം പ്രസവ സമയത്ത് നിങ്ങൾ കൂടെയുണ്ടാവണം എന്നായിരുന്നു. അങ്ങനെ ഷൂട്ടിങ്ങിനു പോകാതെയിരുന്നു. പിന്നീട് ജോക്കറിന്റെ കാര്യം പറയാനായി ലോഹി സാർ വിളിച്ചു. അതു വരെയുള്ള അനുഭവത്തിൽ നിന്നും ഞാൻ നന്നായി പഠിച്ചു. എക്സ്ട്രാ എഫർട്ട് എടുത്തു. അതോടെ മാറ്റം ഉണ്ടായിത്തുടങ്ങി. ദിലീപ് പറഞ്ഞു.