സമൂഹത്തിൽ അനുദിനം വർദ്ധിച്ചുവരികയാണ് വിവാഹമോചനങ്ങൾ. വ്യത്യസ്ത കാരണങ്ങളാൽ സംഭവിക്കുന്ന വിവാഹ മോചനങ്ങൾ സാമൂഹ്യമായും സാമ്പത്തികമായും സ്ത്രീകൾ ശക്തിയാർജ്ജിക്കുന്നതിന്റെ സൂചനയാണെങ്കിലും ഇത് കുടുംബബന്ധങ്ങളെയും സമൂഹത്തെ ആകമാനവും ശിഥിലമാക്കുന്നു.

വൈകാരികവും മാനസികവുമായ യോജിപ്പ്, പരസ്പര ധാരണ, സ്‌നേഹം, ബഹുമാനം ഇതെല്ലാം ഏത് ബന്ധവും നിലനിൽക്കുന്നതിന് ആവശ്യമാണ്. എന്നാൽ എത്ര സൂക്ഷിച്ചാലും ഈശ്വരാനുഗ്രഹം ഒഴിഞ്ഞു നിൽക്കുകയും ശാപങ്ങളും വാസ്തുദോഷവും പിൻതുടരുകയും ചെയ്താൽ ദാമ്പത്യബന്ധം മുറിഞ്ഞ് പോകും. പ്രേമവിവാഹിതരാണെങ്കിൽ പോലും ആരോഗ്യപരമായ ചുറ്റുപാടിൽ സന്തോഷപൂർവം ജീവിച്ചാൽ മാത്രമേ ദാമ്പത്യബന്ധം നിലനിൽക്കുകയുള്ളു.
ഒന്നിച്ചു കഴിയുന്ന വീട്ടിൽ ഒന്നിച്ചുറങ്ങുന്ന കിടപ്പുമുറിയിൽ അനുകൂല തംരംഗങ്ങൾ നിറഞ്ഞുനിൽക്കണം. എങ്കിലേ ജീവിതം ആഹ്ലാദപ്രദമാകൂ. അതിനാൽ ദമ്പതികളെ സംബന്ധിച്ച് ശയനമുറി ഏറ്റവും പ്രധാനമാണ്. അവരുടെ സന്തോഷത്തിനും ദു:ഖത്തിനും ശാരീരബന്ധത്തിനുമെല്ലാം നിശബ്ദ സാക്ഷിയാണ് കിടപ്പറ. അവിടെ സംഭവിക്കുന്ന കാര്യങ്ങളുടെ അനുകരണങ്ങൾ ഓരോരുത്തരുടേയും ജീവിതത്തെ മൊത്തം സ്വാധീനിക്കും. അതുകൊണ്ടുതന്നെ ശയനമുറിയിൽ പോസിറ്റീവ് തരംഗങ്ങൾ നിറഞ്ഞുനിൽക്കണം. ഇല്ലെങ്കിൽ കാലപ്പഴക്കത്തിൽ ദാമ്പത്യബന്ധം വഷളാകുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.
ഇതൊഴിവാക്കാൻ ശയനമുറിയൊരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം:
വീടിന്റെ വടക്ക്, വടക്ക് കിഴക്ക്, അല്ലെങ്കിൽ തെക്കുപടിഞ്ഞാറ് ഭാഗത്ത് ശയനമുറി സജ്ജീകരിക്കണം. ഇത് മൊത്തത്തിൽ അനുകൂല തംരംഗം സൃഷ്ടിക്കും. ദമ്പതികളിൽ പരസ്പരാകർഷണമുണ്ടാക്കും. പ്രണയഭരിതവും സംഘർഷങ്ങൾ ഒഴിഞ്ഞതുമായ മാനസികാവസ്ഥ സംജാതമാക്കും.

ടി.വി, കമ്പ്യൂട്ടർ തുടങ്ങിയവ കിടപ്പുമുറിയിൽ സജ്ജീജീകരിക്കരുത്. ഇതിലെ വൈദ്യുത തരംഗങ്ങൾ ചുറ്റുമുള്ള മറ്റ് തരംഗങ്ങളെ നശിപ്പിക്കും. എപ്പോഴും വൈദ്യുത, കാന്തിക തരംഗങ്ങൾ പ്രസരിക്കുന്ന അന്തരീക്ഷത്തിൽ കഴിഞ്ഞാൽ ദമ്പതികൾക്കിടയിൽ തെറ്റിദ്ധാരണയും സംഘർഷവും കലഹവും സ്വയമറിയാതെ ഉടലെടുക്കും.
ദൈവങ്ങളുടെയും പൂർവികരുടെയും ചിത്രങ്ങൾ ശയനമുറിയിൽ വയ്ക്കരുത്. പകരം ഇണക്കുരുവികൾ ഇണ അരയന്നങ്ങൾ എന്നിവയുടെ ചിത്രങ്ങൾ വയ്ക്കണം. അത് ദമ്പതികൾക്കിടയിൽ പ്രണയമുണ്ടാക്കും. പരസ്പരധാരണ വളർത്തും.
പ്രധാന കിടക്ക ഒരു കാരണവശാലും വാതിലിന് ദർശനമായി ഒരുക്കരുത്. ദമ്പതികൾ ഒരേ കിടക്കയിൽ തന്നെ കിടക്കണം. രണ്ട് മെത്തയിട്ട് അകന്ന് കിടക്കരുത്. പൊട്ടിയ കട്ടിൽ, കീറിയ കിടക്ക വിരി എന്നിവ പ്രതികൂല തരംഗങ്ങൾ സൃഷ്ടിക്കും, അവ മാറ്റിക്കളയണം.