ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കകം പെട്രോളിനും ഡീസലിനും വിലകൂടി. പെട്രോളിനും ഡീസലിനും ഒരു രൂപവീതം എക്‌സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് എന്നിവയാണ് വർധിപ്പിച്ചത്. പെട്രോളിന് 2.50 രൂപയും ഡീസലിന് 2.30 രൂപയുമാണ് അധിക സെസ് ഏർപ്പെടുത്തിയത്. കൂടാതെ സംസ്ഥാന നികുതി കൂടി വരുന്നതോടെ വില ഇനിയും ഉയരും.
ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 2.60 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയത്. സംസ്ഥാന നികുതികൂടി ചേർന്നതോടെയാണ് രണ്ടുരൂപയിലധികം വില വർധിച്ചത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. അടിസ്ഥാന വിലയ്ക്കും കേന്ദ്ര സർക്കാർ തീരുവയ്ക്കും മുകളിലാണ് സംസ്ഥാനം വിൽപന നികുതി കൂടി ചുമത്തുന്നത്.

പെട്രോളിന്റെ റോഡ് അടിസ്ഥാനസൗകര്യ സെസ് എട്ടിൽനിന്ന് ഒംബതുരൂപയും പ്രത്യേക അധിക എക്‌സൈസ് തീരുവ ഏഴിൽനിന്ന് എട്ടുരൂപയുമാക്കാനാണ് ബജറ്റിലെ നിർദേശം. എന്നാൽ, ഇവ രണ്ടും പത്തുരൂപവരെയാക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്.
അതുപോലെതന്നെ, ഹൈസ്പീഡ് ഡീസലിന് പ്രത്യേക അധിക എക്‌സൈസ് തീരുവ ഒന്നിൽനിന്നു രണ്ടുരൂപയും റോഡ് അടിസ്ഥാനസൗകര്യ സെസ് എട്ടിൽനിന്ന് 9 രൂപയുമാക്കിയാണ് ബജറ്റിൽ കൂട്ടിയത്. എന്നാൽ, ഡീസലിന്റെ അധിക എക്‌സൈസ് തീരുവ നാലുരൂപവരെയും റോഡ് അടിസ്ഥാനസൗകര്യ സെസ് പത്തുരൂപവരെയുമാക്കാമെന്ന് ബില്ലിൽ പറയുന്നു.
അസംസ്‌കൃത എണ്ണക്കു വില കുറയുമ്പോൾ നികുതികൂട്ടുകയും വിലകൂട്ടുമ്പോൾ നികുതി കുറയ്ക്കാതിരിക്കുകയും ചെല്ലുന്നത് തുടരുന്നതിനിടെയിലാണ് അധികഭാരം.ഇതിനുപിറകേ സംസ്ഥാനത്തിന്റെ കിഫ്ബി സെസുണ്ട്.
എന്നാൽ കേന്ദ്ര ബജറ്റിലെ നികുതി വർദ്ധനവ് മൂലം സംസ്ഥാന സർക്കാരിന് അധിക വരുമാനം ഉണ്ടാകില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. കൊച്ചിയിൽ പെട്രോളിന് 74.80 രൂപയും, ഡീസലിന് 70.31രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 76 രൂപ 22 പൈസയും ഡീസലിന് 71 രൂപ 64 പൈസയുമായപ്പോൾ കോഴിക്കോട്ട് 75 രൂപ 9 പൈസയും ഡീസലിന് 70 രൂപ 31 പൈസയുമായി. നിലവിൽ പെട്രോളിന് ലിറ്ററിന് 17രൂപ 98 പൈസയാണ് എക്സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നത്. ഡീസൽ ലിറ്ററിന് 13 രൂപ 83 പൈസയും.

കേന്ദ്ര ബജറ്റിലൂടെ ക്രൂഡ് ഓയിലിന് ഇറക്കുമതി തീരുവ ഏർപ്പെയുത്തിയിട്ടുണ്ട്. ഇന്ത്യ 220 ദശലക്ഷത്തിലധികം ടൺ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്യുന്നത്. ഇതു പ്രകാരം പുതിയതായി ഏർപ്പെടുത്തിയിരിക്കുന്ന തീരുവ സർക്കാരിന് 22 കോടി രൂപ അധികമായി ലഭിക്കാൻ സഹായിക്കും. നിലവിൽ കസ്റ്റംസ് തീരുവ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഈടാക്കുന്നില്ല.