ഇനി ബാങ്കിലെ പണത്തിനും സുരക്ഷിതത്വം ഇല്ലാതാകുമോ?
നോട്ടു നിരോധനം ജനങ്ങൾക്ക് അപ്രതീക്ഷിതമായ ഒരു ആഘാതമാണ് സൃഷ്ടിച്ചത്. പലർക്കും നോട്ടിലുള്ള വിശ്വാസം തന്നെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചു. സ്വത്തുക്കൾ നോട്ടു രൂപത്തിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല എന്ന ഭീതി പടർന്നു.
പലരും ബാങ്കിൽ പണം നിക്ഷേപിക്കുവാൻ തുടങ്ങി. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ബാങ്ക് നിക്ഷേപങ്ങളും സുരക്ഷിതമല്ല എന്ന രീതിയിലാണ്.
കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഫിനാൻഷ്യൽ റെസല്യൂഷൻ ആന്റ് ഡിപ്പോസിറ്റ് ഇൻഷൂറൻസ് ബിൽ അഥവാ ഫ്.ആർ.ഡി.ഐ എന്ന ബില്ലാണ് ഇത്തരം ഒരു ആശങ്കക്ക് ഇട നല്കുന്നത്. ബാങ്കുകളോ ഇൻഷൂറൻസ് കമ്പനികളോ പാപ്പരാകുമ്പോൾ നിക്ഷേപകർക്ക് പണം തിരികെ നല്കുന്നതിനു പകരം ബോണ്ടുകൾ നല്കിയാൽ മതിയെന്നാണ് ഈ ബില്ല് ശുപാർശ ചെയ്യുന്നത്.
നിലവിലെ സ്ഥിതി അനുസരിച്ച് ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിനു റിസർവ്വ് ബാങ്കിന്റെ അനുബന്ധ സ്ഥപനമായ ഡിപ്പോസിറ്റ് ഇൻഷൂറൻസ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ ഒരു ലക്ഷം രൂപവരെ ഗ്യാരന്റി നല്കുനുണ്ട്. പുതിയ ബിൽ നിയമമാകുന്നതോടെ ഈ ഒരു ലക്ഷത്തിന്റെ ഗ്യാരന്റി പോലും ഇല്ലാതകും.
പാപ്പരാകുന്ന ബാങ്കുകളിൽ നിന്നും പണം നിക്ഷേപിക്കുവാൻ സാധിക്കുകയില്ല പകരം അവർ അഞ്ചു വർഷത്തേക്ക് ബോണ്ട് നല്കുകയാണ് ചെയ്യുക. അഞ്ചുവർഷം കഴിൻ മാത്രമേ നിക്ഷേപകനു പണം തിരികെ നല്കുവാൻ ബാങ്കിനു ബാധ്യത ഉള്ളൂ. ഈ ബോണ്ടിനു അഞ്ചു ശതമാനം പലിശയാണ് അഞ്ചു വർഷത്തെ കാലയളവിൻ ലഭിക്കുക.
സർക്കാർ നിർദ്ദേശ പ്രകാരം ബാങ്കിനു പണം നിക്ഷേപിക്കുന്നവർക്ക് ബാങ്ക് പൊളിഞ്ഞാൽ തങ്ങളുടെ പണം ലഭിക്കണമെങ്കിൽ അഞ്ചുവർഷം കാത്തിരിക്കേണ്ട അവസ്ഥ. അതിനിടയിൽ എന്തു അത്യാവശ്യം വന്നാലും ബാങ്കിനു യാതൊരു ഉത്തരവദിത്വവും ഇല്ല.
ബില്ലിലെ ഇത്തരം ശുപാർശകൾക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു കഴിഞ്ഞു. സാധാരണക്കാരിലേക്ക് ഈ വിവരം എത്തിയിട്ടില്ല. അതേ സമയം ബിൽ നിയമം ആകും മുമ്പ് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതിഷേധങ്ങൾക്ക് മറുപടിയായി കേന്ദ്ര ധനകാര്യം മന്ത്രി അരുൺ ജറ്റ്ലി പ്രതികരിച്ചത്.
നോട്ടു നിരോധനം പോലെ ഈ നിയമം സാധാരണക്കാർക്ക് ഇരുട്ടടിയാകും എന്നാണ് ആശങ്ക. നോട്ടു നിരോധനം പോലെ ഒരു നടപടിയെ പറ്റി പലരും സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. നവമ്പർ 8 നു രാത്രി പ്രധാനമന്ത്രി 500, 1000 രൂപാനോട്ടുകൾ പിൻ വലിക്കുന്നു എന്ന പ്രഖ്യാപനം നടത്തിയത് ഞെട്ടലോടെയാണ് ഇന്ത്യൻ ജനത കേട്ടത്.
തുടർന്ന് പണലഭ്യതയുടെ കുറവും ഒപ്പം പഴയ നോട്ടുകൾ മാറ്റിക്കിട്ടുന്നതിനുമായി മാസങ്ങൾ നീണ്ട ദുരിതം. വ്യാപാര-വ്യവസായ രംഗം ആകെ താറുമാറായി. റിയൽ എസ്റ്റേറ്റ് മേഖല തകർന്നു. ലക്ഷക്കണക്കിനു ആളുകൾക്ക് ജോലി നഷ്ടമായി. നിരവധി പേരുടെ ഉപജീവനോപാധികൾ ഇല്ലാതായി. ഇപ്പോഴും അതിന്റെ ആഘാതത്തിൽ നിന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥ കരകയറിയിട്ടില്ല.