ഇതാണോ ഒരു മനുഷ്യ ജീവിതം എന്ന് എല്ലാവരും ചോദിക്കും. അവരോട് പറയാനുള്ളത്, അതെ, ഇത് പ്രവാസി ജീവിതം മാത്രമാണ്. ചോരയും നീരും വറ്റിയ ഒരു പ്രവാസിയുടെ ജീവിതം. 20 വർഷത്തെ പ്രവാസ ജീവിതം. 800 റിയാൽ വേതനത്തിൽ തുടങ്ങിയ ആ ജീവിതത്തിൽ പിന്നീട് 12000 റിയാൽ വരെ എന്റെ സ്വന്തം ജോലിക്കാരനായ ഇലക്ട്രിക്കൽ എഞ്ചിനീയർക്ക് എന്റെ കൈകൊണ്ട് കൊടുത്തിട്ടുണ്ട്. എന്റെ പ്രവാസ ജീവിതം തകർത്തതിന് ആരെയും കുറ്റം പറയാൻ എനിക്ക് സാധിക്കില്ല. കാരണം ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു. ബിസിനസിൽ നിന്നും ശ്രദ്ധ മാറിപ്പോയതിനും ഉപദേശികളുടെ ഉപദേശങ്ങൾ കേട്ട് അറിയാത്ത ബിസിനസിൽ ലക്ഷക്കണക്കിന് റിയാൽ ഇൻവെസ്റ്റ് ചെയ്തപ്പോഴും ഞാൻ കൂടുതൽ ശ്രദ്ധിക്കണമായിരുന്നു.
1995 ലാണ് സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പുവിൽ എത്തുന്നത്. ഫ്രീ വിസയിലായിരുന്നു വന്നത്. വീടിനടുത്തുള്ള ഒരാൾ വിസ തന്നു. അതിൽ കയറി പോന്നു. അത്രമാത്രം. ശമ്പളം എത്ര, എന്ത് ജോലിയാണ് ലഭിക്കുക എന്നൊന്നും ചോദിച്ചില്ല. വിസ തന്ന ആൾ പറഞ്ഞുമില്ല. അവന് മിടുക്കുണ്ടെങ്കിൽ രക്ഷപ്പെടണമെന്ന് മാത്രം മൂത്ത സഹോദരനോട് പറഞ്ഞു. വാപ്പ മരിച്ച കുടുംബത്തിലെ പത്തു മക്കളിൽ ഏഴാമനായ ജോലിയില്ലാതെ വെറുതെ തിന്നു നടക്കുന്ന എനിക്ക് അതൊക്കെ ചോദിക്കാൻ എന്താണ് അവകാശം? ജ്യേഷ്ഠൻ വിസക്ക് പണം കൊടുത്തു. രണ്ടു മാസത്തിനുള്ളിൽ സൗദിയിലേക്ക് കയറി പോരുകയും ചെയ്തു.

സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പുവിലാണ് എത്തിയത്. തൽക്കാലം രണ്ടു മാസം വിസ തന്ന അയൽക്കാരന്റെ മുറിയിൽ താമസിക്കാനുള്ള സൗകര്യമുണ്ട്. അവിടെ മൂന്നാളുകൾ കൂടി അയാൾക്കൊപ്പം താമസിക്കുന്നുണ്ട്. മുറിക്ക് വാടകയുണ്ട്. രാത്രി അവരുണ്ടാക്കുന്ന ഭക്ഷണം കഴിക്കാം. ആദ്യത്തെ ശമ്പളം കിട്ടിയാൽ വാടകയും ഭക്ഷണ ചിലവിന്റെ പങ്കും കൊടുക്കണം എന്നാണ് വ്യവസ്ഥ. ആദ്യത്തെ ഒരു മാസം ജോലിയില്ലാതെ അയൽക്കാരന്റെ മുറിയിൽ കഴിഞ്ഞു. ഇഖാമ കിട്ടിയതോടെ അയാൾ ജോലി കിട്ടാനുള്ള എളുപ്പ വഴിയും പറഞ്ഞു തന്നു.
രാവിലെ മുറിയിൽ നിന്ന് ഇറങ്ങിക്കൊള്ളണം. സിറ്റി മുഴുവൻ നടക്കുക. പലയിടത്തും ജോലിക്ക് ആളുകളെ ആവശ്യം ഉണ്ടെന്ന നോട്ടീസ് ചുവരുകളിൽ പതിച്ചിട്ടുണ്ടാകും. അവിടുത്തെ ഫോൺ നമ്പറിൽ വിളിക്കുക. സ്ഥലം മനസ്സിലാക്കി ആ ഓഫീസുകളിൽ പോവുക. ജോലി അന്വേഷിക്കുക. ഒരാഴ്ച രാവിലെ മുറിയിൽ നിന്നിറങ്ങി ഉച്ചയോടെ മുറിയിൽ വന്നു കിടന്നുറങ്ങി വൈകീട്ട് പിന്നെയും ഇറങ്ങും ജോലി അന്വേഷിക്കാൻ. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അയൽക്കാരൻ അന്ത്യശാസനം തന്നു. രണ്ടാഴ്ച കൂടി ഇവിടെ താമസിക്കാം. അത് കഴിയുന്നതിന് മുൻപായി ജോലിയും താമസിക്കാനുള്ള സ്ഥലവും കണ്ടു പിടിക്കണം.
അതോടെ ഉച്ചക്ക് റൂമിലേക്കുള്ള വരവ് നിർത്തി. മുഴുവൻ സമയവും ജോലി അന്വേഷണമായി. റൂമിലുള്ളവർ രാവിലെ ഭക്ഷണം ഉണ്ടാക്കാറില്ല. അവർ ആറു മണിയോടെ ഏതോ കമ്പനിയുടെ വാനിൽ കയറി പോകും. പോകുന്ന വഴിക്ക് ബൂഫിയയിൽ നിർത്തി സാൻഡ്‌വിച്ച് വാങ്ങി വണ്ടിയിൽ ഇരുന്നു തന്നെ കഴിക്കുകയാണ് പതിവ്. വന്നപ്പോൾ കയ്യിൽ ഉണ്ടായിരുന്ന നൂറ് റിയാൽ കഴിഞ്ഞതിനാൽ രാവിലെയും ഉച്ചക്കും ഭക്ഷണമില്ല. പൈസ കടം ചോദിക്കാൻ അഭിമാനം അനുവദിച്ചുമില്ല. അതിനാൽ രാത്രി അവർ ഭക്ഷണം ഉണ്ടാക്കുമ്പോൾ മാത്രമാണ് ഭക്ഷണം കഴിക്കുക. അത് വരെ വെള്ളം കുടിച്ചും വിശപ്പ് സഹിച്ചും ജോലി അന്വേഷിച്ച് നടക്കും.

പലയിടത്തും ജോലി ഒഴിവുണ്ട്. ലേബർ മുതൽ എൻജിനീയർമാർ വരെയുള്ളവരെ വേണം. പക്ഷെ എനിക്കുള്ളത് പ്രീ ഡിഗ്രി വിദ്യാഭ്യാസമാണ്. ടെക്നിക്കൽ ജോലി ഒന്നും അറിയില്ല. അങ്ങിനെ അടുത്ത മാസവും തീരാറായി. ജോലിയും ഇല്ല, താമസ സ്ഥലവും ഇല്ലാതാവാൻ രണ്ടു ദിവസം മാത്രം ബാക്കി. അന്ന് രാത്രി അയൽക്കാരൻ ജോലി കഴിഞ്ഞു വന്നപ്പോൾ റൂമിൽ നിന്നും മാറുന്നതിനെ കുറിച്ച് സംസാരിച്ചു. അഞ്ചു പേർക്ക് കഴിയാൻ സൗകര്യം അവിടെ ഇല്ല. നാട്ടുകാരൻ ആയത് കൊണ്ടാണ് രണ്ടു മാസം താമസിപ്പിച്ചത്. കൂടെയുള്ളവർ മുഖം കറുപ്പിച്ചു തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞാൽ മാറണമെന്നും പറഞ്ഞു. പിറ്റേന്ന് ജോലി കഴിഞ്ഞു അവർ വരുമ്പോൾ അന്തിമ തീരുമാനം അറിയിക്കണം എന്നും പറഞ്ഞു.
എന്ത് തീരുമാനം അറിയിക്കാൻ? അന്നും ഉച്ച വരെ തെണ്ടിയിട്ടും ഒരു ചാൻസും കിട്ടിയില്ല. നാളെ റൂമിൽ നിന്നും ഇറങ്ങി കൊടുക്കണം. നാട്ടിലെ പോലെ വഴിയിലോ കടത്തിണ്ണയിലോ കിടക്കാൻ ഇവിടെ പറ്റില്ല. പോലീസ് പിടിച്ച് നാട്ടിലേക്ക് കയറ്റി വിടും. മഗ്‌രിബ് സമയമായിട്ടും ഒരു വഴിയും കാണാതായപ്പോൾ രണ്ടും കൽപ്പിച്ച് കോതമംഗലത്ത് കാരൻ അച്ചായൻ നടത്തുന്ന മാൻപവർ ഓഫീസിലേക്ക് കയറി ചെന്നു. മുൻപ് രണ്ടു തവണ അവിടെ പോയതാണ്. പ്ലാന്റിലേക്ക് ലേബർ വേക്കൻസി മാത്രമേ ഒഴിവുള്ളൂ എന്ന് പറഞ്ഞത് കൊണ്ട് ഇറങ്ങി പോന്നതുമാണ്. നേരെ ചെന്ന് അവിടുത്തെ കോർഡിനേറ്ററോട് ലേബർ ജോലി ഇപ്പോഴും ഒഴിവുണ്ടോയെന്ന് ചോദിച്ചു. ഒഴിവുണ്ടെന്ന് പറഞ്ഞപ്പോൾ ഇഖാമ കോപ്പിയും പാസ്പോർട്ട് കോപ്പിയും തന്നു. എഗ്രിമെന്റിൽ ഒപ്പിടീച്ചു. നാളെ എട്ടു മണിക്ക് സേഫ്റ്റി ട്രെയിനിങ്ങിന് തയ്യാറായി വരാനും പറഞ്ഞു. താമസിക്കാൻ സ്ഥലം വേണമെന്ന് പറഞ്ഞപ്പോൾ നാളെ ആലോചിക്കാം എന്നായിരുന്നു മറുപടി.
പിറ്റേന്ന് എട്ടു മണിക്ക് മുൻപായി തന്നെ ഓഫീസിൽ എത്തി. അവിടെ നിന്നും പ്ലാന്റിലേക്ക് കൊണ്ട് പോയി. ലേബർ ജോലിയായതിനാൽ സേഫ്റ്റി ട്രെയ്നിങ് ഒന്നും ഉണ്ടായില്ല. അന്ന് തന്നെ ജോലി തുടങ്ങി. പ്ലാറ്റിലെ അവശിഷ്ടങ്ങൾ മാറ്റുക, വൃത്തിയാക്കുക, പൈപ്പുകൾ കൊണ്ട് പോകാൻ സഹായിക്കുക തുടങ്ങിയവയായിരുന്നു ജോലി. താരതമ്യേന എളുപ്പമുള്ള ജോലി ആയിരുന്നെങ്കിലും ആദ്യമായി ചെയ്യുന്നത് കൊണ്ടാവാം എനിക്ക് കുറച്ച് കടുപ്പമായി തോന്നി. അന്ന് രാത്രി തന്നെ കമ്പനിയുടെ അക്കോമഡേഷനിലേക്ക് താമസം മാറ്റി. ജോലിയിൽ മിടുക്കനായിരുന്നില്ലെങ്കിലും ആരെയും മുഷിപ്പിച്ചില്ല. ഫോർമാനും സൂപ്പർവൈസർക്കും മേനേജർക്കുമെല്ലാം ഇടക്ക് വെള്ളം, ചായ എടുത്തു കൊടുക്കുന്നത് കൊണ്ടും അവരുടെ മുറികൾ വൃത്തിയാക്കി കൊടുക്കാത്ത കൊണ്ടും അവർക്കും താൽപര്യമായി. എനിക്ക് കഠിനമായ ജോലിയൊന്നും തരാതെ അവർ ശ്രദ്ധിച്ചിരുന്നു.
ഫോർമാന്മാരുമായും സൂപ്പർവൈസർമാരുമായും മാനേജർമാരുമായും തരക്കേടില്ലാത്ത ബന്ധങ്ങൾ ഉണ്ടായി തുടങ്ങിയപ്പോൾ ഒരു വർഷത്തിന് ശേഷം കോൺട്രാക്റ്റിംഗ് കമ്പനി അച്ചായൻ എനിക്ക് കൂടുതൽ നല്ല ജോലി നൽകി. പ്ലാന്റുകളിലേക്ക് വേണ്ട ആളുകളെ കണ്ടെത്തുകയും അവരെ പ്ലാന്റുകളിൽ എത്തിക്കുകയും ജോലിക്ക് കയറ്റുകയും ചെയ്യുന്ന കോർഡിനേറ്റർ എന്നതായിരുന്നു പുതിയ ജോലി.

ഫ്രീ വിസയിൽ സൗദിയിൽ ആളുകൾ വന്നു നിറയുന്ന കാലമായിരുന്നു അന്ന്. രാവിലെ ഫ്രീ വിസക്കാർ വന്ന് റോഡുകളിൽ നിൽക്കും. അതിൽ നിന്നും ആവശ്യമുള്ളവരെ തിരഞ്ഞെടുത്ത് സ്പോൺസറുടെ ഓഫീസിൽ എത്തിക്കും. അവരുടെ ഇഖാമ, പാസ്പോർട്ട് കോപ്പികൾ വാങ്ങി വെക്കുക, എഗ്രിമെന്റിൽ ഒപ്പിടീക്കുക. മിനി ബസിൽ അവരെയും കൊണ്ട് ഇൻഡസ്ട്രിയൽ സിറ്റിയിലെ പ്ലാന്റുകളിൽ പോകുക. ഐ ഡി കാർഡ് എടുത്തു കൊടുക്കുക, പ്ലാന്റിലെ ഡിവിഷനുകളിൽ കൊണ്ട് പോയി സൂപ്പർവൈസർമാർ ഏൽപ്പിക്കുക. മാസാവസാനം അവരുടെ ടൈം ഷീറ്റുകൾ പ്ലാന്റുകളിൽ നിന്നും വാങ്ങി ഓഫീസിൽ എത്തിക്കുക. ഇതാണ് ജോലി.
രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റാൽ രാത്രി എട്ടു മണി വരെ ജോലി ഉണ്ടാവും. മൂന്ന് മണിക്ക് പ്ലാന്റുകളിലെ ജോലി തീരുമെങ്കിലും ചിലർക്കെങ്കിലും ഓവർടൈം ഉണ്ടാവും. അവരെ തിരിച്ചെത്തിക്കണം. എത്ര തൊഴിലാളികളെ കൊടുത്താലും തികയില്ല. അത്രമാത്രം പ്രോജക്റ്റുകൾ ഉണ്ടായിരുന്നു അന്ന്. സാധാരണ ജോലി കൂടാതെ മറ്റുള്ള കോർഡിനേറ്റർമാർ ചെയ്യാത്ത പലതും ഞാൻ എന്റെ സ്ഥാപനത്തിന് വേണ്ടി ചെയ്തിരുന്നു. കോർഡിനേറ്റർ എന്ന ഐ ഡിയിൽ പ്ലാന്റുകളിൽ അഡ്മിനിസ്ട്രേറ്റിവ് ഏരിയകളിൽ കറങ്ങി നടക്കും. പ്ലാന്റുകളിൽ ഒഴിവ് വരുന്നത് മാനേജർമാരിൽ നിന്നും സൂപ്പർവൈസർമാരിൽ നിന്നും ഞാൻ മുൻകൂട്ടി തന്നെ അറിയും. മറ്റുള്ളവർ ക്വട്ടേഷൻ നൽകുന്ന തുക മുൻകൂട്ടി അറിഞ്ഞു അതിനേക്കാൾ കുറഞ്ഞ തുക ക്വോട്ട് ചെയ്ത് കരാർ എന്റെ സ്ഥാപനത്തിന് തന്നെ കിട്ടാവുന്ന രീതിയിലാകും. അതിന് ശമ്പളം കൂടാതെ കമ്മീഷൻ അച്ചായൻ വേറെ തരും. അങ്ങിനെ തരക്കേടില്ലാത്ത വരുമാനം കിട്ടിത്തുടങ്ങി.
അതിനിടയിൽ മാൻപവർ കമ്പനിയിലെ അക്കൗണ്ടന്റിന് വെക്കേഷൻ പോകണം. പകരം ആളെ ഏർപ്പാടാക്കിയാൽ പോകാൻ സമ്മതിക്കാം എന്ന് മുദീറും പറഞ്ഞു. കുറെ ദിവസങ്ങൾ കഴിഞ്ഞിട്ടും അയാൾക്ക് പകരക്കാരനെ കിട്ടിയില്ല. ഞാനുമായി അയാൾ നല്ല ബന്ധത്തിലാണ്. എന്നെ വിശ്വാസവുമാണ്. അന്ന് ശമ്പളം വാങ്ങാൻ പോയപ്പോൾ അയാളെന്നെ കാര്യമായി മാറ്റി നിർത്തി ചോദിച്ചു. നീ പ്രീ ഡിഗ്രി ഫോർത്ത് ഗ്രൂപ്പുകാരനല്ലേ. അത്യാവശ്യം കാര്യങ്ങളൊക്കെ അറിയില്ലേ. ഇവിടെ ചെയ്യേണ്ട കാര്യങ്ങൾ ഞാൻ പഠിപ്പിച്ചു തരാം. ഞാൻ വരുന്നത് വരെ ഒരു മാസം എന്റെ പകരമായി എന്റെ ജോലി ചെയ്യാമോ? പ്ലാന്റിൽ നിന്നും വന്നതിന് ശേഷം വൈകീട്ട് ഇരുന്ന് ജോലി ചെയ്തു പൂർത്തിയയാക്കിയാൽ മതി. സന്തോഷത്തോടെ ഞാനത് സമ്മതിച്ചു. അന്ന് മുതൽ രണ്ടാഴ്ചയോളം ജോലി കഴിഞ്ഞു ക്യാമ്പിലെത്തി കുളിച്ച ശേഷം ഓഫീസിലെത്തും. ആ ഓഫീസിൽ ചെയ്യേണ്ട കാര്യങ്ങളും കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറും അയാൾ എന്നെ പഠിപ്പിച്ചു.
അക്കൗണ്ടന്റ് തിരിച്ചെത്തുന്നത് വരെ രണ്ടു മാസം ഞാൻ ആ ജോലി കൂടുതലായി ചെയ്തു. ഒരു മാസത്തിനുള്ളിൽ ആ ബിസിനസിലെ ലാഭ നഷ്ട കണക്കുകൾ എനിക്ക് വ്യക്തമായി. ഓരോ തൊഴിലാളിക്കും പ്ലാന്റിൽ നിന്നും കിട്ടുന്ന ശമ്പളവും അതിൽ നിന്ന് മാൻപവർ കമ്പനി എടുക്കുന്ന ലാഭവും തൊഴിലാളിക്ക് കൊടുക്കുന്ന വേതനവും മനസ്സിലാക്കി. ഒരു മാസം കിട്ടുന്ന ലാഭവും അവിടുത്തെ ചിലവുകളും മനസ്സിലാക്കി. എന്നെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു ആ കണക്കുകൾ. സ്ഥാപനത്തിന് തൊഴിലാളികളുടെ പേരിൽ ഒരു ചിലവുമില്ല. ഫ്രീ വിസയിൽ വരുന്ന തൊഴിലാളികളെ കൊണ്ട് പോയി തങ്ങളുടെ തൊഴിലാളികൾ എന്ന പേരിൽ താൽക്കാലിക എഗ്രിമെന്റിൽ ഒപ്പു വെപ്പിച്ച് പ്ലാന്റുകളിൽ ജോലിക്കായി കൊടുക്കുന്നു. അവർ മണിക്കൂർ കണക്കിൽ തൊഴിലാളിക്ക് വേണ്ടി കൊടുക്കുന്ന തുകയിൽ നിന്നും ഓരോ മണിക്കൂറിനും ഒരു റിയാൽ മുതൽ അഞ്ചു റിയാൽ വരെ കമ്മീഷൻ എടുത്ത് ബാക്കി തുക ശമ്പളമായി തൊഴിലാളികൾക്ക് കൊടുക്കുന്നു

തൊഴിലാളികളെ സ്വന്തം വിസയിൽ കൊണ്ട് വരേണ്ട, ഇഖാമ എടുത്തു കൊടുക്കേണ്ട, സ്വന്തം കയ്യിൽ നിന്നും ശമ്പളം കൊടുക്കേണ്ട, പിരിഞ്ഞു പോകുമ്പോൾ ഇ എസ് ബിയോ ടിക്കറ്റോ കൊടുക്കേണ്ട. സ്ഥാപനത്തിന് ആകെ ചിലവ് തൊഴിലാളികളെ രാവിലെ വാഹനത്തിൽ കൊണ്ട് പോയി പ്ലാന്റുകളിൽ വിടുന്നതും തിരിച്ചു കൊണ്ട് വരുന്നതും മാത്രം. അതിനായി ട്രാൻസ്പോർട്ടേഷൻ എന്ന പേരിൽ ശമ്പളത്തിൽ നിന്നും പിടിക്കും. താമസ സൗകര്യം നൽകുന്നവർക്ക് അക്കോമഡേഷൻ ചാർജ്ജ് എന്ന പേരിലും റിയാൽ പിടിക്കും. ഏറ്റവും ലാഭകരമായ ബിസിനസ്.
മാസം തോറും കോതമംഗത്തുകാരൻ അച്ചായന് ലഭിക്കുന്ന ലാഭം കണ്ട് എന്റെ കണ്ണ് തള്ളി. അതിൽ നിന്നും കഫീലിന് കൊടുക്കേണ്ടി വരുന്നത് വളരെ കുറച്ച് തുക മാത്രം. അധികം ഇൻവെസ്റ്റ്മെന്റ് ഇല്ലാതെ ആ സമയത്തെ ഏറ്റവും ലാഭകരമായ ബിസിനസ് ഒരുപക്ഷെ ഇതായിരിക്കാം. ആകെ വേണ്ടത് പ്ലാന്റുകളിൽ നിന്നും ഇൻവോയ്സ് വരുന്നത് വരെ തൊഴിലാളികൾക്ക് കൊടുക്കാൻ എന്തെങ്കിലും കുറച്ച് അഡ്വാൻസ് തുക മാത്രം. കൂടാതെ ആ ബിസിനസിന്റെ സാങ്കേതിക വശങ്ങളും ഞാൻ പഠിച്ചു. ആർ എഫ് ക്യു വരുമ്പോൾ ക്വട്ടേഷൻ അയക്കാനും, പർച്ചേസ് ഓർഡർ തയ്യാറാക്കാനും, എഗ്രിമെന്റ് തയ്യറാക്കാനും, ഇൻവോയ്സ് തയ്യറാക്കാനും. ടൈംഷീറ്റ് തയ്യാറാക്കാനും, പേറോൾ തയ്യാറാക്കാനും തുടങ്ങി സർവ്വതും ഈ സമയം കൊണ്ട് ഞാൻ പഠിച്ചെടുത്തു.
അതിനിടയിൽ ആരാംകോ കമ്പനിയുടെ പ്രോജക്റ്റ് ചെയ്യുന്ന യൂറോപ്യൻ കമ്പനിയുടെ യാമ്പു ശാഖയിൽ ഓഫീസ് അസിസ്റ്റന്റിന്റെ ഒഴിവ് വന്നപ്പോൾ പ്ലാന്റ് മാനേജർ ആ ജോലിയിലേക്ക് എന്നെ ശുപാർശ ചെയ്തു. എന്റെ ബയോഡാറ്റയിൽ അധികം തൃപ്തരല്ലാതിരുന്നിട്ടും മാനേജരെ പിണക്കാതിരിക്കാൻ അവർ ആ ജോലിയിൽ എന്നെ നിയമിച്ചു. കോൺട്രാക്റ്റിങ് കമ്പനിയിൽ നിന്ന് ലഭിച്ചിരുന്ന കമ്മീഷനേക്കാൾ അധികം ശമ്പളം കൂടുതൽ അല്ലാതിരുന്നിട്ടും ഞാൻ ആ ജോലിയിൽ ജോയിൻ ചെയ്തു. ഇംഗ്ലീഷ് ഭാഷ വശമാക്കുകയായിരുന്നു എന്റെ ഉദ്ദേശം. ഒന്നര വർഷത്തോളം അവിടെ ജോലി ചെയ്തപ്പോഴേക്കും ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കാൻ എനിക്ക് സാധിച്ചു തുടങ്ങി.
അപ്പോഴേക്കും യാമ്പു സൗദിയുടെ രണ്ടാമത്തെ ഇൻഡസ്ട്രിയൽ സിറ്റിയായി കൂടുതൽ വികസിച്ചു വരുന്ന സമയം. വികസനത്തിന്റെ ഭാഗമായി പല പുതിയ പ്രൊജക്റ്ററുകളും തുടങ്ങി കൊണ്ടിരുന്നു. ധാരാളം പ്രൊജക്റ്റുകളും തൊഴിലവസരങ്ങളും അതിലേക്ക് സുലഭമായി ഫ്രീ വിസക്കാരായ തൊഴിലാളികളും നഗരത്തിൽ ലഭ്യമായിരുന്നു. ഈ അവസരം മുതലെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. പ്ലാന്റിലെ മാനേജരുടെ സുഹൃത്തായ സ്വദേശിയുടെ പേരിൽ ഞാൻ അരാംകോയിലേക്കും സാബിക്കിലേക്കും ഉള്ള പ്രൊജക്റ്റുകളിലെ കമ്പനികൾക്ക് തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന മാൻ പവർ കോൺട്രാക്റ്റിങ് സ്ഥാപനം തുടങ്ങി. എങ്കിലും സ്ഥാപനം പച്ച പിടിക്കുന്നത് വരെ നിലവിലെ ജോലി ഉപേക്ഷിക്കാൻ ഞാൻ തയ്യാറായില്ല. നാട്ടിൽ നിന്നും അടുത്ത ബന്ധുവിനെ കൊണ്ട് വന്ന് ഓഫീസ് മേൽനോട്ടത്തിനായി നിയമിച്ചു. യാമ്പുവിൽ നിന്ന് തന്നെ ഒരു ഫ്രീവിസക്കാരൻ മലയാളിയെയും കോർഡിനേറ്ററായി നിയമിച്ചു. നിലവിലെ ജോലിയിൽ തുടർന്ന് കൊണ്ട് തന്നെ മാൻപവർ കമ്പനി ഞാൻ നിയന്ത്രിച്ചു.
പ്ലാന്റുകളിലെ ഒഴിവുകളും ഷട്ട് ഡൗണും മെയിന്റനൻസ് ഒഴിവുകളും മാനേജർമാരിൽ നിന്നും എഞ്ചിനീയർമാരിൽ നിന്നും ഞാൻ മുൻകൂട്ടി അറിയും. സ്ഥാപനത്തിന്റെ പേരിലും സൗദിയുടെ പേരിലും ക്വട്ടേഷനുകൾ അയക്കും. അത് അപ്പ്രൂവ് ചെയ്താൽ കോർഡിനേറ്റർമ്മാരെ കൊണ്ട് തൊഴിലാളികളെ തിരഞ്ഞെടുത്ത് പ്ലാന്റുകളിൽ എത്തിക്കും. നിലവിലെ ജോലിയിൽ തുടർന്ന് കൊണ്ട് തന്നെ രണ്ടു വർഷത്തോളം സ്ഥാപനം ഞാൻ നടത്തി. ഈ സമയമത്രയും ഒഫീഷ്യലും ടെക്നിക്കലായ മുഴുവൻ കമ്മ്യൂണിക്കേഷനുകളും മുഴുവൻ സ്വദേശിയുടെ പേരിൽ തന്നെ ഞാൻ നടത്തി. സാമ്പത്തികമായ കാര്യങ്ങളുടെ നിയന്ത്രണവും ആർക്കും ഏൽപ്പിച്ചു കൊടുത്തില്ല. എല്ലാ ഫോർമാലിറ്റീസും പൂർത്തിയാക്കി ശമ്പളം നൽകാൻ ബന്ധുവിനെ ഏൽപ്പിക്കും.

എന്റെ സ്ഥാപനത്തിൽ അൻപതോളം തൊഴിലാളികൾ ആയിക്കഴിഞ്ഞപ്പോൾ, നിലവിലെ ജോലിയിൽ തുടർന്ന് കൊണ്ട് സ്ഥാപനം നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയെത്തിയപ്പോൾ ഞാൻ ജോലി രാജി വെച്ചു മുഴുവൻ സമയ കോൺട്രാക്ടിങ് ബിസിനസ്സിലേക്കിറങ്ങി. പിന്നീട് വർഷങ്ങളോളം എനിക്ക് സാമ്പത്തികമായ ഉയർച്ച തന്നെയായിരുന്നു. സാബിക്കിന്റെയും ആരാംകോയുടെയും എല്ലാ പ്രൊജക്റ്റുകളിലും എന്റെ ജോലിക്കാർ ജോലി ചെയ്തു വന്നിരുന്നു.
പിന്നീട് ബിസിനസ് വ്യാപിപ്പിക്കാനും പണം ഉണ്ടാക്കാനുമുള്ള എന്റെ ആഗ്രഹം വർദ്ധിക്കുകയായിരുന്നു. യാമ്പുവിലെ ബിസിനസ് കൈപ്പിടിയിലായപ്പോൾ ഞാൻ കിഴക്കൻ പ്രവിശ്യയിലെ ജുബെയിലിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. യാമ്പുവിലെ ബിസിനസ് മേൽനോട്ടം ബന്ധുവിനെ ഏൽപ്പിച്ചു. ജുബെയിലിൽ വലിയ ഓഫീസ് തുടങ്ങി. ജുബെയിലിൽ ഹെഡ് ഓഫീസും യാമ്പുവിൽ ബ്രാഞ്ചും ആയി ബിസിനസ് തുടർന്നു. യാമ്പുവിലെ മാനേജർമാരുടെ ശുപാർശയിൽ എനിക്ക് ജുബെയിലിലും നല്ല ബിസിനസ് അവസരങ്ങൾ ലഭിച്ചു. അവിടെയും നൂറു കണക്കിന് തൊഴിലാളികളും വാഹനങ്ങളും രണ്ടു വലിയ ലേബർ ക്യാംപുകളും ഉണ്ടായി. പണം കയ്യിൽ കുന്നു കൂടിയപ്പോൾ നാട്ടിൽ വലിയ വീട് വെച്ചു. വിലയുള്ള വാഹനങ്ങൾ വാങ്ങി. സഹോദരങ്ങളെ നല്ല നിലയിലാക്കി. വിഹാഹം ചെയ്തയക്കാൻ ബാക്കിയുണ്ടായിരുന്ന സഹോദരിമാരുടെ വിവാഹം ഏറ്റവും നല്ല രീതിയിൽ തന്നെ നടത്തി.
പണവും പദവിയും വർദ്ധിച്ചപ്പോൾ എനിക്ക് ഉപദേശകരും അഭ്യുദയകാംക്ഷികളും കൂടി തുടങ്ങിയിരുന്നു. മാൻപവർ സ്ഥാപന ഉടമ എന്ന പദവിക്ക് സ്റ്റാറ്റസ് പോരാ എന്ന് അവർ പറഞ്ഞു തുടങ്ങി. രണ്ടു വണ്ടിയും പതിനായിരം റിയാലും കയ്യിലുള്ള ആർക്കും മാൻപവർ കമ്പനി തുടങ്ങാം. കൂടുതൽ ബഹുമാനം ലഭിക്കാൻ ഞാൻ കൂടുതൽ കഴമ്പുള്ള കാര്യങ്ങൾ ചെയ്യണം എന്നായിരുന്നു അവരുടെ ഉപദേശം. തുടരെ ഇതൊക്കെ കേട്ടുകൊണ്ടിരുന്നപ്പോൾ അവർ പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നിത്തുടങ്ങി.
പലരുമായും ആലോചനക്ക് ശേഷം പ്രൊജക്റ്റുകളിൽ ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ ജോലികൾ പൂർണ്ണമായും ചെയ്തു കൊടുക്കുന്ന കമ്പനിയാക്കി എന്റെ സ്ഥാപനത്തെ മാറ്റാനാണ് ഞാൻ തീരുമാനിച്ചത്. അപ്പോൾ ആ പ്രോജക്ടുകളിൽ എന്റെ സ്വന്തം തൊഴിലാളികൾക്കും ജോലി കൊടുക്കാനും സാധിക്കും. ഒരു പ്രോജക്റ്റ് വിജയകരമായി പൂർത്തിയാക്കിയാൽ പിന്നെ കൂടുതൽ പ്രോജക്റ്റുകൾ ചെയ്യാമെന്നും എനിക്ക് തോന്നി തുടങ്ങി. വിദേശ നിക്ഷേപക നിയമ പ്രകാരം ലൈസൻസെടുത്താൽ സ്വദേശിയുടെ കീഴിലുള്ള സ്പോൺസർഷിപ്പ് ഒഴിവാക്കി സ്വന്തമായി ബിസിനസ് ചെയ്യാമെന്നും മറ്റാർക്കും പങ്കു വെക്കാതെ മുഴുവൻ പണവും എനിക്ക് തന്നെ സ്വന്തമായി എടുക്കുകയും ചെയ്യാമെന്നും ഞാൻ കണക്കുകൂട്ടി.
അങ്ങിനെ നിരവധി മാസങ്ങളിലെ ആലോചനകൾക്ക് ശേഷം നിലവിലെ സ്വദേശിയെ ഒഴിവാക്കി ഞാൻ ഭീമമായ സംഖ്യ മുടക്കി ഇൻവെസ്റ്റർ ലൈസൻസെടുത്തു. സ്ഥാപനം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി. ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമെല്ലാം ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർമാരെയും ടെക്നീഷ്യന്മാരെയും കൊണ്ട് വന്നു. പല പ്രൊജക്റ്റുകൾക്കും ബിഡ് ചെയ്തു. പല ശ്രമങ്ങൾക്കും ശേഷം അരാംകോയുടെ ഒരു ചെറിയ പ്രോജക്റ്റ് ലഭിച്ചു. ആ പ്രോജക്റ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു പ്രോജക്റ്റ് കൂടി ലഭിച്ചു. രണ്ടു പ്രൊജക്റ്റിലും ഇൻവെസ്റ്റ് ചെയ്താൽ പിന്നെ മറ്റു കാര്യങ്ങൾക്ക് പണം ഉണ്ടാവില്ല എന്ന ചിന്ത ഉണ്ടായിട്ടും പ്രോജക്റ്റ് പൂർത്തിയാക്കിയാൽ ലഭിക്കുന്ന ലാഭവും പ്രശസ്തിയും ആഗ്രഹിച്ച് ആ പ്രൊജക്റ്റ് കരാറിലും ഞാൻ ഒപ്പു വെച്ചു.
പ്രോജക്റ്റുകൾ തുടങ്ങി കഴിഞ്ഞതിന് ശേഷമാണ് നിതാഖാത്തും അതിനെ തുടർന്നുള്ള മറ്റു പ്രശ്നങ്ങളും തുടങ്ങുന്നത്. പ്രൊജക്റ്റിലേക്ക് തൊഴിലാളികളെ കിട്ടാതായി. ഫ്രീ വിസ തൊഴിലാളികൾക്ക് കൊടുക്കേണ്ട വേതനവും ഗണ്യമായി കൂടി. തൊഴിലാളികളെ വർക്ക് സൈറ്റുകളിലും മറ്റും കൊണ്ട് പോകുമ്പോഴും വരുമ്പോഴും റോഡിൽ പരിശോധനകൾ തുടങ്ങി. ഓഫീസുകളിൽ ഇടക്കിടെ പരിശോധനകൾ ഉണ്ടായി. നേരത്തെ കരാർ ഒപ്പിട്ട തുകയേക്കാൻ പ്രോജക്റ്റ് ചിലവ് ഗണ്യമായി കൂടി. കൂനിന്മേൽ കുരുവെന്ന പോലെ മറ്റു ചില ടെക്നിക്കൽ പ്രശ്നങ്ങളും ആദ്യത്തെ പ്രൊജക്റ്റിൽ ഉണ്ടായി. പ്രൊജക്റ്റിന്റെ ഓരോ ഘട്ടവും പൂർത്തിയാക്കുന്ന മുറക്കാണ് എന്റെ കമ്പനിക്ക് പേയ്മെന്റ് ലഭിക്കുക. എന്റെ കമ്പനി പൂർത്തിയാക്കിയ ജോലികൾക്ക് പ്രോജക്റ്റ് നൽകിയ കമ്പനികളുടെ എൻജിനീയർമാരുടെ അംഗീകാരം ലഭിക്കാത്തതിനാൽ എന്റെ പേയ്മെന്റ് ആ കമ്പനികൾ തടഞ്ഞു വെച്ചു. ഓരോ ഘട്ടത്തിലെയും പേയ്മെന്റ് പ്രതീക്ഷിച്ചു അടുത്ത ഘട്ടം പ്ലാൻ ചെയ്തിരുന്ന എന്റെ കമ്പനി ശരിക്കും സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നീങ്ങിത്തുടങ്ങി.

കയ്യിൽ ഉണ്ടായിരുന്നതെല്ലാം രണ്ടു പ്രൊജക്റ്റുകളിലും ഇൻവെസ്റ്റ് ചെയ്തിരുന്നതിനാൽ ശമ്പളം നൽകാൻ പണമില്ലാത്ത അവസ്ഥയുണ്ടായി. കൃത്യ സമയത്ത് ശമ്പളം നൽകുന്നതിൽ സൽപ്പേര് ഉണ്ടായിരുന്ന എന്റെ കമ്പനിയിൽ ആദ്യമായി ശമ്പളം മുടങ്ങി. എങ്കിലും എന്റെ നാട്ടിലെ ഒരു വസ്തു കിട്ടിയ വിലക്ക് വിറ്റ് ആ മാസത്തെ ശമ്പളം കൊടുത്തു തീർത്തെങ്കിലും പിന്നീടുള്ള മാസങ്ങളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി കൊണ്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി ആരെയും അറിയിക്കാതിരിക്കാനായി ശമ്പളം കൊടുക്കാനായി നാട്ടിലെ വസ്തുക്കൾ പണം സൗദിയിലേക്ക് കൊണ്ട് വന്നു കൊണ്ടിരുന്നെങ്കിലും പിന്നീടുള്ള മാസങ്ങളിൽ അതിന് സാധിക്കാതെ വന്നു.
അതിനിടയിൽ സാമ്പത്തിക പ്രതിസന്ധി മൂലം ജോലിക്കാരുടെ ഓവർടൈം ഗണ്യമായി കുറച്ചു. ഓവർടൈം കിട്ടാതായപ്പോൾ ടെക്നിക്കൽ തൊഴിലാളികൾ അവരുടെ ജോലിയുടെ വേഗത കുറച്ച് മെല്ലെപ്പോക്ക് ആരംഭിച്ചു. ജോലിക്കാർക്ക് ശമ്പളം ലേറ്റായപ്പോൾ അവർ വർക്ക്സൈറ്റിൽ പ്രതിഷേധം കാണിച്ചു തുടങ്ങി. രണ്ടു മൂന്ന് മാസം കൂടി കഴിഞ്ഞപ്പോഴേക്കും ശമ്പളം നൽകാൻ തീരെ വഴിയില്ലാതായി. ശമ്പളം ലഭിക്കാതായപ്പോൾ തൊഴിലാളികൾ ബഹളം തുടങ്ങി. ദിവസവും ഓഫീസുകളിൽ തൊഴിലാളികൾ കൂട്ടമായെത്തി ബഹളം ഉണ്ടാക്കി തുടങ്ങി. അതോടെ നാട്ടിലുള്ള മുഴുവൻ സ്വത്തുക്കളും വിറ്റ് തൊഴിലാളികളുടെ ബാക്കിയുള്ള ശമ്പളത്തിന്റെ ഒരു ഭാഗം കൊടുത്തു തീർത്തു. എന്നിട്ടും മുഴുവൻ ശമ്പളവും ലഭിക്കാത്തതിനാൽ ഫ്രീ വിസ തൊഴിലാളികൾ ജോലിക്ക് വരാതെയായി. സ്വന്തം വിസയിലുള്ള ജോലിക്കാരെ വെച്ച് പ്രോജക്റ്റ് പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ നിർത്തി വെക്കേണ്ടി വന്നു. കമ്പനിക്ക് ഭീമമായ പിഴ നൽകേണ്ടി വന്നു. അതിനായി സൗദിയിലുള്ള സർവ്വവും വിറ്റാണ് വഴി കണ്ടത്.
സ്വന്തം തൊഴിലാളികൾക്ക് ബാക്കിയുള്ള ശമ്പളം നൽകാതെയായപ്പോൾ അവർ ലേബർ ഓഫീസുകളിൽ പരാതി നൽകി. ഓഫീസർമാരുടെ ശകാരം ഏറെയായപ്പോൾ ബാക്കിയുള്ള ശമ്പളം വെച്ച് വിലപേശി സ്വന്തം തൊഴിലാളികൾക്ക് അവർക്കിഷ്ടമുള്ള കമ്പനികളിലേക്ക് മാറാൻ താനാസിൽ നൽകി. ഇനി വിൽക്കാൻ ഒന്നും ബാക്കി ഇല്ലാത്തതിനാൽ കൊടുക്കാനുള്ളവർക്ക് ഇനി ഒന്നും നൽകാൻ ശേഷിയില്ലെന്ന് തുറന്ന് പറയേണ്ടി വന്നു. പലരും ചീത്ത വിളിച്ചു. ചിലർ കയ്യേറ്റം ചെയ്തു. ആ സമയത്ത് വീണ്ടും മാൻപവർ ബിസിനസ് വീണ്ടും തുടങ്ങി രക്ഷപ്പെടാൻ പലരും ഉപദേശിച്ചു. പക്ഷെ ഉണ്ടായ അഭിമാന ക്ഷതം സൗദിയിൽ തുടരുന്നതിന് അനുവദിച്ചില്ല. പ്രൊജക്റ്റിനായി പർച്ചേസ് ചെയ്തിരുന്ന മെറ്റിരിയലുകൾ മുഴുവൻ എതിരാളി കമ്പനിക്ക് വിറ്റ് കിട്ടിയ പണവുമായി നാട്ടിലേക്ക് വിമാനം കയറി.
ഇപ്പോൾ കുറെ വർഷങ്ങളായി ബാക്കിയുള്ള പണം കൊണ്ട് അരിഷ്ടിച്ച് നാട്ടിൽ വാടകക്ക് താമസിക്കുകയാണ്. ഭാര്യക്ക് ജോലിയുണ്ട്. മാനസികമായും ശാരീരികമായും തകർന്ന എനിക്ക് ഇനി ഒരു പുനർജ്ജന്മം സാധ്യമാകുമോ എന്നറിയില്ല. എല്ലാം തകർന്ന് ആരുമില്ലാത്തവർക്ക് ദൈവം കൂട്ടിനുണ്ടാകും. മക്കളിലാണ് പ്രതീക്ഷ. ആ പ്രതീക്ഷ സഫലമാകാൻ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി നിങ്ങളും പ്രാർത്ഥിക്കണം. നിങ്ങൾക്കും ദൈവം നല്ലത് വരുത്തട്ടെ.