മലയാളം ഇ മാഗസിൻ.കോം

അമ്പലമില്ലാതെ ആൽത്തറയിൽ വാഴുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്ര മഹിമകൾ!

കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ്‌ പ്രശസ്തമായ ശ്രീ പരബ്രഹ്മക്ഷേത്രം. മരതകക്കാടിന്‌ നടുവില്‍ വെയിലും മഞ്ഞും മഴയുമെല്ലാം ഒരു പോലെ ഏറ്റുവാങ്ങി വാണരുളുന്ന പരബ്രഹ്മമൂര്‍ത്തി തെക്കന്‍ തിരുവിതാംകൂറിലെ ആയിരമായിരം ഭക്തരുടെ അഭയകേന്ദ്രമാണ്‌. ഒരു പക്ഷേ ഇങ്ങനെ ഒരു ക്ഷേത്രം മേറ്റ്വിടെയും കണ്ടെന്ന്‌ വരില്ല. പരബ്രഹ്മമൂര്‍ത്തിക്ക്‌ ക്ഷേത്രം പണിയാന്‍ കായംകുളം രാജാവും തിരുവിതാംകൂര്‍ രാജാവും ശ്രമിച്ചെങ്കിലും നടന്നില്ല. ലോകം നിറഞ്ഞുനില്‍ക്കുന്നതാണല്ലോ പരബ്രഹ്മം. പിന്നെന്തിന്‌ അമ്പലം എന്നായിരിക്കാം ഈശ്വര നിശ്ചയം. ബസ്സിറങ്ങുന്നിടത്ത്‌ അലങ്കാരഗോപുരം. തമിഴ്‌നാട്ടിലെ ക്ഷേത്ര മാതൃകയില്‍ രണ്ട്‌ ഗോപുരങ്ങള്‍. ആഡിറ്റോറിയത്തിന്‌ മുകളില്‍ വിശ്രമിക്കുന്നമട്ടില്‍ ഒരു വൃഷഭ വിഗ്രഹം. തൊട്ടുമുന്നില്‍ കിഴക്കും പടിഞ്ഞാറുമായി രണ്ട്‌ ആല്‍ത്തറകളും കാവുകളും. അതിന്‌ മുന്‍പില്‍ എപ്പോഴും കാണാം കുറെ ഭക്തരെ. അവരില്‍ നാമസങ്കീര്‍ത്തനം ചെയ്യുന്നവരെയും ഭജനമിരിക്കുന്നവരെയും സഞ്ചാരികളേയും കാണാം.

അന്നദാനം ഇവിടെ പ്രധാനം. നിര്‍വൃതി തേടാന്‍ എത്തുന്നത്‌ ആയിരക്കണക്കിന്‌ ഭക്തര്‍. ഇതിനുപുറമെ ഒരു ദിവസം പോലും മുടങ്ങാതെ നടന്നുവരുന്ന കഞ്ഞിസദ്യ ഇവിടത്തെ പ്രത്യേകതയാണ്‌. സദ്യയുടെ വിഭവങ്ങള്‍ കഞ്ഞിയും മുതിരയുമാണ്‌.

ക്ഷേത്രപറമ്പില്‍ അണിയിച്ചൊരുക്കിയ കാളകള്‍. ഇവിടെ ആനകളില്ല. ശ്രീപരമേശ്വരസങ്കല്‍പത്തിലായിരിക്കാം കാളകള്‍ക്ക്‌ ഇത്രയേറെ പ്രധാന്യമേകാന്‍ കാരണം. മണികിലുക്കി ചമയങ്ങളണിഞ്ഞ അവയുടെ നടത്തത്തിന്‌ നല്ല ചന്തം. പല നിറത്തിലുള്ള തുണികൊണ്ട്‌ പുറം പുതപ്പിച്ചിട്ടുണ്ട്‌. കൊമ്പുകള്‍ ചുറ്റി തലയില്‍ മാല ചാര്‍ത്തിയിട്ടുണ്ട്‌. മദ്ധ്യത്തില്‍ ഫോട്ടോ പതിച്ചിരിക്കുന്നു.

\"\"

മറ്റ്‌ ക്ഷേത്രങ്ങളിലെന്നപോലെ ഇവിടെ നിവേദ്യങ്ങള്‍ക്കൊന്നും പ്രാധാന്യമില്ല. പ്രസാദമായി ലഭിക്കുന്നത്‌ ഒരു തരം ചെളിയാണ്‌. മാറാരോഗങ്ങള്‍ക്കുപോലും ഈ ചെളിപ്രസാദം ഔഷധമാണെന്ന അനുഭവസ്ഥര്‍ വെളിപ്പെടുത്തുന്നു. രോഗശാന്തിക്കായി തടികൊണ്ടും ലോഹങ്ങള്‍കൊണ്ടുമുള്ള രൂപങ്ങള്‍ വയ്ക്കുക പരബ്രഹ്മത്തിന്‌ പ്രയങ്കരമായ വഴിപാടാണ്‌.

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ ആവിര്‍ഭാവത്തെപ്പറ്റി ഒരു കഥയുണ്ട്‌. വടക്ക്‌ വടക്ക്‌ ഒരു ദേശത്ത്‌ ഭക്തനായ ഒരു നമ്പൂതിരിയുണ്ടായിരുന്നു. അദ്ദേഹത്തിന്‌ പൂജാദ്രവ്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഒരു നായരും. നമ്പൂതിരി പൂജയ്ക്കായി മുറിയില്‍ പ്രവേശിച്ചാല്‍ കുറെ നേരം കഴിഞ്ഞേ പുറത്തിറങ്ങാറുള്ളൂ. ഇത്‌ കണ്ട്‌ നായര്‍ നമ്പൂതിരിയോട്‌ ചോദിച്ചു. “അങ്ങ്‌ എന്തിനെയാണ്‌ പൂജിക്കുന്നത്‌. “പരബ്രഹ്മത്തിനെയാണെന്നായിരുന്നു നമ്പൂതിരിയുടെ മറുപടി. “പരബ്രഹ്മം ആരെന്നായി നായരുട അടുത്ത ചോദ്യം. മാടപ്പോത്തിനെപ്പോലെയിരിക്കുമെന്ന്‌ ഫലിതരൂപേണ നമ്പൂതിരി പറഞ്ഞു. അന്നുമുതല്‍ നായര്‍ പരബ്രഹ്മത്തെ മാടപ്പോത്തായി സങ്കലപിച്ച്‌ ആരധിക്കാന്‍ തുടങ്ങി. നിഷ്കളങ്കനായ നായര്‍ക്ക്‌ മുന്നില്‍ പരബ്രഹ്മം മാടപ്പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ഒരിക്കല്‍ നമ്പൂതിരിയും നായരും തീര്‍ത്ഥാടനത്തിന്‌ പുറപ്പെട്ടു. കെട്ടും ഭാണ്ഡവും ചുമന്നു നടന്ന നായര്‍ സഹായത്തിനായി മാടപ്പോത്തിനെ വിളിച്ചു. ചുമട്‌ അതിന്റെ കൊമ്പുകളില്‍ കെട്ടിയിട്ടു. ഇതൊന്നും ശ്രദ്ധിക്കാതെ നമ്പൂതിരി മുന്‍പേ നടന്നുപോയി. വഴിമദ്ധ്യേ അവര്‍ ഓച്ചിറയിലെത്തി.

\"\"

അവിടം കാട്ടുപ്രദേശമായിരുന്നു. പോത്തിന്റെ കൊമ്പുകള്‍ കാട്ടുവള്ളികളില്‍ കുരുങ്ങുന്നത്‌ കണ്ടപ്പോള്‍ കൊമ്പുചരിച്ചുപിടിച്ച്‌ കയറിപ്പോകാന്‍ പോത്തിനോട്‌ നായര്‍ പറഞ്ഞുവത്രേ. നായരുടെ സംസാരം കേട്ടപ്പോഴാണ്‌ നമ്പൂതിരി തിരിഞ്ഞു നോക്കിയത്‌. ‘നീ ആരോടാണ്‌ സംസാരിക്കുന്നത്‌.’ നമ്പൂതിരി മാടപ്പോത്തിനോടെന്ന്‌ നായര്‍. എനിക്ക്‌ അതിനെ കാണാന്‍ കഴിയുന്നില്ലല്ലോ എന്ന്‌ നമ്പൂതിരി, അപ്പോള്‍ നായര്‍ പറഞ്ഞു: “എന്നെ തൊട്ടുകൊണ്ട്‌ നോക്കിയാല്‍ മതി”. നമ്പൂതിരി അയാളെ ഒന്നുതൊട്ടു. പരബ്രഹ്മം അതാ മാടപ്പത്തിന്റെ രൂപത്തില്‍! നമ്പൂതിരി അതിനെ പിടിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും അത്‌ മറഞ്ഞുകഴഞ്ഞിരുന്നു. പരമഭക്തനായ നായരുടെ മുന്നില്‍ നമ്പൂതിരി നമസ്കരിച്ചു. ‘എവിടെ പരബ്രഹ്മ’ വീണ്ടും നമ്പൂതിരി ചോദിച്ചു. അപ്പള്‍ നായര്‍ പറഞ്ഞു. “ഉണ്ട്‌, ഈ കാവില്‍” അങ്ങനെ കാവിന്‌ ഒണ്ടിക്കാവ്‌ എന്ന്‌ പേരുണ്ടായി എന്ന്‌ പറയപ്പെടുന്നു. മാടപ്പോത്തിന്റെ കൊമ്പ്‌ കൊണ്ടസ്ഥലങ്ങളിലാണത്രേ കിഴക്കും പടിഞ്ഞാറുമുള്ള ആല്‍ത്തറകള്‍ സ്ഥിതി ചെയ്യുന്നത്‌. ഈ ആല്‍ത്തറകള്‍ വേലുത്തമ്പിയുടെ കാലത്ത്‌ പണിതതാണെന്ന്‌ ഐതിഹത്യം. രണ്ടു വിളക്കുകളും അവിടെ ഉണ്ടായിരുന്നു. അതിന്റെ അടപ്പിലെകരി അമൂല്യമായ പ്രസാദമാണ്‌.

ഓച്ചിറയിലെ ആഘോഷങ്ങളില്‍ ഏറ്റവും വിശേഷപ്പെട്ടത്‌ ഓച്ചിറക്കളിയാണ്‌. മിഥുനം ഒന്നും രണ്ടാം തീയതികളിലാണ്‌ പ്രസിദ്ധമായ ഈ ആയോധനോത്സവം. കരപ്രതിനിധികളുടെയും ക്ഷേത്ര ഭരണസമിതിയുടെയും നേതൃത്വത്തില്‍ വൃഷഭവാഹനം എഴുന്നെള്ളിച്ച്‌ ഭഗവാനെ ദര്‍ശിച്ച്‌ കളിക്കൊരുങ്ങുന്നു, അന്നദാന മന്ദിരത്തിന്‌ മുന്നില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രയില്‍ അന്‍പത്തിരണ്ട്‌ കരകളില്‍ നിന്നെത്തിയ യോദ്ധാക്കള്‍ പങ്കെടുക്കും.

\"\"

നൂറുകണക്കിന്‌ ഭക്തര്‍ അവരെ അനുഗമിക്കും. ഘോഷയാത്ര എട്ടുകണ്ടം ചുറ്റി ഒണ്ടിക്കാവ്‌, പടിഞ്ഞാറേ ആല്‍ത്താറേ ആല്‍ത്തറ, കിഴക്കേ ആല്‍ത്തറ എന്നിവിടങ്ങളിലെ പ്രദക്ഷിണത്തിനുശേഷം തൊട്ടടുത്തുള്ള മഹാലക്ഷ്മിക്ഷേത്രത്തിലും ശാസ്താ ക്ഷേത്രത്തിലും തൊഴുത്‌ ഗണപതിയമ്പലത്തിന്‌ മുന്നിലെത്തി പടയാളികള്‍ രണ്ടായി പിരിയുന്നു. പിന്നെ ചരിത്രപ്രസിദ്ധമായ എട്ടു കണ്ടത്തിലിറങ്ങി കളി തുടങ്ങുന്നു. വടിയും വാളും പരിചയുമാണ്‌ അവരുടെ ആയുധങ്ങള്‍. ആയുധങ്ങള്‍ കൈയലേന്തി തലയില്‍ ഒരു കെട്ടും കെട്ടും കെട്ടി അഭ്യാസികള്‍ ഇരുപുറവും അണിനിരക്കും. ആര്‍പ്പുവിളികളു വായ്ത്താരുകളും മുഴങ്ങും. ആകാശത്ത്‌ കൃഷ്ണപരുന്ത്‌ വട്ടമിട്ട്‌ പറക്കും. അരയും തലയും മുറുക്കി ആവേശത്തോടെ ഏറ്റുമുട്ടും. പടനിലം രണാങ്കണമായി മാറും. ഓതിരവും കടവും തുടങ്ങി പതിനെട്ട്‌ മുറയും പയറ്റും.

ഓച്ചിറ ഒരുകാലത്ത്‌ ബുദ്ധമതകേന്ദ്രമായിരുന്നുവെന്നും ചാതുര്‍മാസ്യക്കാലത്ത്‌ ഇവിടെ വന്നു താമസിച്ചിരുന്ന ഗൃഹസ്ഥ ശിഷ്യന്മാര്‍ക്ക്‌ ബുദ്ധഭിക്ഷുക്കള്‍ ധര്‍മ്മോപദേശം നല്‍കുന്ന പതിവുണ്ടായിരുന്നുവെന്നും അന്നുമുതല്‍ക്കാണ്‌ വൃശ്ചികോത്സവം ആരംഭിച്ചതെന്നും പറയപ്പെടുന്നു. വൃശ്ചികം ഒന്ന്‌ മുതല്‍ 12 വരെ പന്ത്രണ്ട്‌ വിളക്ക്‌. മറ്റ്‌ ക്ഷേത്രങ്ങളിലെപ്പോലെ ഇവിടെ ഉത്സവം ഇല്ല. വിളക്കിനുള്ള സമയമാകുമ്പോള്‍ ക്ഷേത്രമൈതാനം കുടിലുകള്‍കൊണ്ട്‌ നിറയും. ഭക്തജനങ്ങള്‍ക്ക്‌ ഭജനമിരിക്കാനുള്ള കുടിലുകളാണവ. സകല സുഖസൗകര്യങ്ങളും ഉപേക്ഷിച്ച്‌ പരബ്രഹ്മചിന്തയില്‍ മുഴുകി ഭജനമിരിക്കുന്ന ഭക്തര്‍ ആത്മശുദ്ധീകരണത്തിന്റെ നാളുകള്‍ക്കായി ആണ്ടുതോറും കാത്തിരിക്കുന്ന ഭക്തര്‍ നിരവധിയാണ്‌.

ക്ഷേത്രദര്‍ശനം കഴിഞ്ഞ്‌ വരുന്ന വഴിയില്‍ ഗോപുരവാതിലിനടുത്ത്‌ ഒരാല്‍ നില്‍പുണ്ട്‌. അതിന്റെ ചോട്ടില്‍ ഗണപതിയും മുന്‍പില്‍ കത്തുന്നവിളയും. ഇവിടെയും ആള്‍രൂപം വച്ചും കാണിക്കയര്‍പ്പിച്ചും ഭക്തര്‍ സംതൃപ്തരാകുന്നു. ഇന്നു കാണുന്ന പ്രധാന ആല്‍ത്തറകള്‍ രണ്ടും വേലുത്തമ്പി ദളവാ പണികഴിപ്പിച്ചവയാണ്‌. ഈ ആല്‍മരത്തറകളില്‍ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ്‌ സങ്കല്‍പം.

Avatar

Staff Reporter