മലയാളത്തിന്റെ നിത്യ സൗന്ദര്യം മമ്മൂട്ടിയെക്കുറിച്ച് അല്ലെങ്കിലേ അപവാദങ്ങളാ. ജാഡക്കാരനെന്നൊക്കെ പറഞ്ഞ്. മമ്മൂട്ടി തന്നെ \’കടൽ കടന്ന് ഒരു മാത്തുക്കുട്ടി\’ എന്ന ചിത്രത്തിൽ അത് സ്പൂഫ് ചെയ്യുന്നുണ്ട്. എന്നാൽ അടുത്തറിയാവുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ടയാളാണ് മമ്മുക്ക. വർഷങ്ങൾക്ക് മുൻപ്, സിനിമയിൽ സജീവമാകും മുൻപ് നടന്ന ഒരു സംഭവം മമ്മൂട്ടി വിശദീകരിക്കുകയാണ്.
“ഞാൻ മോഹൻലാലിനെ ആദ്യമായി കാണുന്നത് ‘പടയോട്ടം’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്. നവോദയ അപ്പച്ചൻ, ജിജോ, സിബി മലയിൽ തുടങ്ങിയവരുടെ ഒപ്പം, വളരെ അടുക്കവും ഒതുക്കവുമുള്ള കുട്ടികളെപ്പോലെ വിനയാന്വിതരായി മോഹൻലാലും, ശങ്കറും ഇരിക്കുന്നു. ആ സിനിമയിൽ എനിക്കുള്ള റോളിനെക്കുറിച്ച് സംസാരിക്കാനായി, എന്നെ അപ്പച്ചൻ സാർ അങ്ങോട്ട് വിളിപ്പിച്ചതാണ്.
ചെന്ന പാടെ, ഞാൻ അവിടെയുള്ള സോഫാ പോലുള്ള കട്ടിലിൽ കയറിയങ്ങ് കിടപ്പായി! എന്നിട്ട് അവരോട് രണ്ട് ചോദ്യങ്ങൾ, എന്റെ റോൾ എന്താണ്? തിരക്കഥ എവിടെ?. നമ്മുടെ സ്വഭാവം അങ്ങനെയാണ് എന്നത് അവർക്ക് അറിയില്ലല്ലോ. ‘താൻ റൂമിൽ പൊയ്ക്കോളൂ. അവിടെ കൊടുത്തയയ്ക്കാം’ എന്നും പറഞ്ഞിട്ട് അപ്പച്ചൻ സാർ എണീറ്റ് പോയി. ‘ഇവനാരെടാ’ എന്ന ഭാവത്തിൽ മറ്റുള്ളവരെല്ലാം എന്നെ നോക്കിയിരുന്നു!
മകൻ ജിജോ വിളിക്കുന്നത് പോലെ , അപ്പച്ചൻ സാറിനെ ‘പപ്പാ’ എന്നാണ് മോഹൻലാലും, ശങ്കറും വിളിക്കുന്നത്. പക്ഷെ, ഞാൻ വിളിച്ചിരുന്നത് ‘അപ്പച്ചൻ’ എന്നാണ്. ബഹുമാനക്കുറവ് കൊണ്ടല്ല , എന്റെ വിവരക്കേടായിരുന്നു അത്. ഒടുവിൽ, താരതമ്യേന പുതുമുഖമായ എനിക്ക് “പടയോട്ടം” എന്ന സിനിമയിലെ ഏറ്റവും പ്രാധാന്യമുള്ള റോളാണ് ലഭിച്ചത്” – മമ്മൂട്ടി