സണ്ണി ലിയോണിനോട് യാതൊരു ഇഷ്ടക്കേടുമില്ല. പ്രത്യേകിച്ചൊരിഷ്ടമില്ല താനും. എന്നാൽ ഇന്ന് കൊച്ചിയിൽ കണ്ട ആൾക്കൂട്ടത്തോടില്ലാത്ത ബഹുമാനം അവരോടുണ്ട്.
കാരണം, സ്വന്തം സ്വാർത്ഥ താൽപര്യങ്ങളിൽ വീണു മരിക്കാതെ 11 കുടുംബങ്ങൾ നിറത്തിന്റെ പേരിൽ ഉപേക്ഷിച്ച ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ മാത്രം ഹൃദയവിശാലത അവർക്കുണ്ട്.
കോടികൾ കയ്യിലിരുന്നിട്ടും ദളിതന്റെ ഭൂമിയും പൊതു സ്ഥലവും കയ്യേറുന്ന, ഭൂമാഫിയകളെയും അധോലോകത്തെയും വരെ കള്ളപ്പണം ഉണ്ടാക്കാൻ കൂട്ടുപിടിക്കുന്ന, പൊതു സമൂഹത്തിൽ നിലയും വിലയുമുള്ള താരങ്ങളെക്കാൾ മികച്ച നിലപാടാണ് അവരുടേത്.
തന്റെ സമ്പാദ്യങ്ങളുടെ ഒരു വലിയ ഭാഗം ,സമൂഹത്തിൽ എന്നും അനാഥമായിപ്പോയ ചില നിലവിളികൾക്കും, കണ്ണീരിനും വേണ്ടി മാറ്റി വയ്ക്കുന്നുണ്ടവർ.
ലൈംഗിക ദാരിദ്ര്യം നമ്മളുണ്ടാക്കിയ കപട സദാചാരത്തിന്റെ പരിണിത ഫലമായിരിക്കെ അവരീ സമൂഹത്തെ വഴിതെറ്റിക്കുന്നു എന്ന് വിശ്വസിക്കുന്നുമില്ല.
അവരൊരു കൊള്ളക്കാരിയോ കൂട്ടിക്കൊടുപ്പുകാരിയോ സാമൂഹ്യദ്രോഹിയോ അല്ലാത്തിടത്തോളം അവരുടെ ലൈംഗിക വിപണനത്തെ കുറിച്ച് മലയാളികൾ ഊറ്റം കൊള്ളേണ്ട കാര്യവുമില്ല.
അവരുടെ പോൺ വീഡിയോസ് കാണണമോ എന്നത് ചോയ്സ് മാത്രമാണ്. അടിച്ചേൽപ്പിക്കപ്പെടുന്നതല്ല എന്നത് കൊണ്ട് ആക്രമിക്കേണ്ടതുമില്ല. അവരുടെ ലൈംഗികതയെ കുറിച്ച് അവർക്കോ ഭർത്താവിനോ പരിഭവമില്ലെങ്കിൽ സമൂഹത്തിന് അതിൽ ആധി ആവശ്യമില്ല.
സണ്ണിലിയോണിന്റെ ഇന്നത്തെ വരവ് ലൈവ് കാണിച്ച ചാനലുകളുടെ കമന്റ് കോളങ്ങളിൽ അവരെയും, രഞ്ജിനിയെയും \”വെടി\”, \’\’വെടിപ്പുര\” തുടങ്ങിയ ശ്രേഷ്ഠഭാഷ പദപ്രയോഗം നടത്തിയ അതേ ആൾക്കൂട്ടമാണ് ഇരവാദം മുഴക്കുകയും മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്നത് എന്നത് മാത്രമാണ് വിരോധാഭാസം.
രണ്ടായിരം വർഷങ്ങൾക്ക് മുൻപ് മുഴങ്ങിക്കേട്ട ആ വിപ്ലവ വചനത്തെ ഞാനിങ്ങനെ ഒന്ന് തിരുത്തട്ടെ:
\”നിങ്ങളിൽ പോൺ വീഡിയോ കാണുകയോ, കാണാൻ താൽപര്യപ്പെടുകയോ, മൊബൈലുകളിൽ നിന്ന് മൊബൈലുകളിലേക്ക് ഷെയർ ചെയ്യുകയോ, ചെയ്യാത്തവർ സണ്ണി ലിയോണിനെ കല്ലെറിയട്ടെ\”.
ഹണി ഭാസ്കരൻ