മുൻപ് 2 തവണ വിവാദ സംഭവങ്ങളെ ആസ്പ്ദമാക്കി പ്രഖ്യാപിച്ച സിനിമകളുടെ പൂജ പോലും നടന്നിട്ടില്ലെന്ന്!
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ പ്രതി ചേർത്തത് മുതൽ ചാനലുകളിൽ സ്ഥിര സാനിധ്യമായി ദിലീപിനെതിരെ സംസാരിക്കുന്നവരിൽ പ്രമുഖനാണ് സംവിധായകൻ ബൈജു കൊട്ടാരക്കര.
മാക്ട ഫെഡറേഷന്റെ വക്താവായ ബൈജു കൊട്ടാരക്കര സംഭവവുമായി ബന്ധപ്പെട്ട് താൻ ഒരു സിനിമ സംവിധാനം ചെയ്യാൻ പോവുകയാണെന്നും \’പ്രമുഖ നടൻ\’ എന്ന് പേരിട്ട സിനിമയിലൂടെ നടി ആക്രമിക്കപ്പെട്ട വിഷയങ്ങൾ എല്ലാം വെളിപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. എന്നാൽ പ്രഖ്യാപനം നടന്ന് കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും സിനിമയെക്കുറിച്ച് കൂടുതൽ അറിയിപ്പുകൾ ഒന്നും നടക്കുന്നില്ല. തുടർന്ന് സോഷ്യൽ മീഡിയയിൽ എന്തായി സിനിമ എന്ന രീതിയിൽ ചോദ്യവും ഉയരുന്നുണ്ട്.
അതേ സമയം സംവിധായകൻ എന്ന നിലയിൽ ബൈജു കൊട്ടാരക്കര സംവിധാനം ചെയതത് ആകെ 6 സിനിമകള്‍ ആണ്. ആദ്യത്തെ സിനിമ ബാബു ആന്റണിയെ നായകന്‍ ആക്കി ഒരുക്കിയ കമ്പോളം (1994). അടുത്ത സിനിമയായ ബോക്‌സറിലും നായകന്‍ ബാബു തന്നെ. രണ്ടു സിനിമയും തിയറ്ററില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല.
പിന്നീട് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മുകേഷിനെ നായകനാക്കി വംശം എന്ന ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ സിനിമയും പക്ഷേ പച്ചപിടിച്ചില്ല. അതോടെ നായകനെ മാറ്റി ഭാഗ്യം പരീക്ഷിക്കാനെത്തി. മനോജ് കെ ജയനെ നായകനാക്കി ഒരുക്കിയ കലാപം ആയിരുന്നു ചിത്രം. വിതരണക്കാരും നിര്‍മാതാവും കീശ കാലിയാക്കിയപ്പോള്‍ സിനിമ വൻ കലാപമായെന്നാണ് പറഞ്ഞു കേൾക്കുന്നത്.
കരിയറില്‍ ആകെ വൃത്തിയായി ചെയ്ത ഒരു ചിത്രം പുറത്തിറങ്ങുന്നത് 1999ലാണ്. കലാഭവന്‍ മണിയടക്കം മലയാളത്തിലെ കോമഡി താരങ്ങളൊക്കെ അണിനിരന്ന ജെയിംസ് ബോണ്ട് ആയിരുന്നു സിനിമ. ബേബീസ് ഡേ ഔട്ട് എന്ന ഇംഗ്ലീഷ് സിനിമയുടെ മലയാള പതിപ്പായി ഒരുക്കിയ ചിത്രത്തിന്തി യറ്ററില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടാനായി. 2001ല്‍ കോട്ടയം നസീര്‍ അടക്കമുള്ള മിമിക്രി താരങ്ങളെ അണിനിരത്തി ഒരുക്കിയ കൂടറിയാതെ തിയറ്റര്‍ പോലും കാണാതെയാണ് പോയതത്രെ. അതോടെ സംവിധാനമെന്ന മോഹം ബൈജു അവസാനിപ്പിച്ചു.
രസകരമായ വസ്തുത എന്താണെന്നു വച്ചാൽ സമൂഹത്തില്‍ വലിയ ചലനം സൃഷ്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഈ കൊട്ടാരക്കരക്കാരന്‍ ആ വിഷയത്തെ ആസ്ഥപദമാക്കി ഒരു സിനിമ പ്രഖ്യാപിക്കും.
ശ്രീശാന്ത് അറസ്റ്റിലായപ്പോള്‍ ക്രിക്കറ്റര്‍, ചുംബനസമരം കൊടുമ്പിരിക്കൊണ്ടപ്പോള്‍ കിസ് ഓഫ് ലവ്, ദിലീപ് അറസ്റ്റിലായപ്പോള്‍ പ്രമുഖ നടൻ എന്നിവയാണ് അദേഹം പ്രഖ്യാപിച്ച ചിത്രങ്ങള്‍. ഇതില്‍ ആദ്യം പ്രഖ്യാപിച്ച 2 ചിത്രങ്ങളുടെ പോലും പൂജ നടന്നില്ലെന്നതാണ് രസകരമായ വസ്തുത. വെറുതെ വിവാദ വിഷയങ്ങൾ കത്തിനിൽക്കുമ്പോൾ പൊതു സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള തന്ത്രമായിട്ടാണ് പൊതുവെ ഇതിനെ വിലയിരുത്തുന്നത്.